കോട്ടയം: ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ സജീവമാകുന്നതിനിടെ കോട്ടയം പള്ളത്തെ കെ.എസ്.ഇ.ബിയുടെ ആദ്യ ചാർജിങ് സ്റ്റേഷന്റെ നിർമാണം അന്തിമഘട്ടത്തിൽ. മൂന്നു വാഹനങ്ങൾക്ക് ഒരേസമയം ചാർജ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് കേന്ദ്രത്തിന്റെ നിർമാണം. അതിവേഗ ചാർജിങ് സൗകര്യമുള്ള ഇത് അടുത്ത മാസത്തോടെ കമീഷൻ ചെയ്യും.
കെ.എസ്.ഇ.ബിയുടെ പള്ളം സെക്ഷൻ ഓഫിസിനോട് ചേർന്ന് എം.സി റോഡരികിൽ ഒരുങ്ങുന്ന കേന്ദ്രത്തിൽ ചാർജിങ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ്. ഇവർ ഉപകരണങ്ങൾ ഘടിപ്പിച്ചു കഴിഞ്ഞു. പരിശോധനക്കുശേഷം ഇത് കെ.എസ്.ഇ.ബിക്ക് കൈമാറും. ടെസ്റ്റിങ് നടപടി പൂർത്തിയാകാനുണ്ട്. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർക്ക് പരിശീലനവും നൽകും.
ആദ്യഘട്ടത്തിൽ നിർമിക്കുന്ന മൂന്ന് കേന്ദ്രങ്ങളിൽ മേജർ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് പള്ളത്തെ നിർമാണം. പെട്രോൾ പമ്പുകളുടെ മാതൃകയിലാണ് സ്റ്റേഷൻ. സാധാരണ ഇന്ധനം നിറക്കുന്നതിനായി ഉപയോഗിക്കുന്ന പൈപ്പുപോലെതന്നെയാകും ചാര്‍ജിങ് പ്ലഗും. ഡിജിറ്റല്‍ ബോര്‍ഡില്‍ വിവരങ്ങളും ലഭ്യമാകും. കോട്ടയം ശാസ്ത്രി റോഡ്, ഗാന്ധിനഗർ എന്നിവിടങ്ങളിലും കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളോട് ചേർന്ന് ചാർജിങ് കേന്ദ്രങ്ങൾ ഒരുങ്ങുന്നുണ്ട്. ഇതിനായി കണ്ടെത്തിയ സ്ഥലങ്ങളിൽ അടിത്തറയടക്കമുള്ള നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി. മറ്റൊരു സ്വകാര്യ കമ്പനിക്കാണ് ഇവിടെ ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള ചുമതല. നേരത്തേ കെ.എസ്.ഇ.ബിയും സ്വകാര്യ കമ്പനികളും തമ്മിൽ നിർമാണവുമായി ബന്ധപ്പെട്ട് കരാറിലെത്തിയിരുന്നു.
പൊൻകുന്നം, കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പരിസരങ്ങളിലും ചങ്ങനാശ്ശേരിയിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിനോടുചേർന്നും അടുത്തഘട്ടമായി ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും.
സ്വകാര്യ വ്യക്തികളുമായി സഹകരിച്ചും സ്റ്റേഷന് തുടങ്ങാന്‍ ബോർഡ് ആലോചിക്കുന്നുണ്ട്. അനെർട്ടിന്റെ നേതൃത്വത്തിലും ജില്ലയിൽ ചാർജ് സ്റ്റേഷനുകൾ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനോട് ചേർന്ന് ബസുകൾക്കായും കേന്ദ്രത്തിന് ആലോചനയുണ്ട്. ഭാവിയില്‍ വൈദ്യുതി വാഹനങ്ങള്‍ കൂടാനുള്ള സാധ്യത മുന്നില്‍കണ്ടാണ് വ്യാപകമായി ചാർജിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
യൂനിറ്റിന് 15രൂപ വീതംമാകും കെ.എസ്.ഇ.ബിയുടെ ചാർജിങ് സ്റ്റേഷനുകളിൽ ഈടാക്കുക. വൈദ്യുതി വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ യൂനിറ്റിന് അഞ്ചുരൂപയാണ് റഗുലേറ്ററി കമീഷൻ തീരുമാനിച്ചത്. സ്റ്റേഷൻ നടത്തുന്ന ചെലവിനായി സർവിസ് ചാർജും ഈടാക്കാം. ജി.എസ്.ടിയും ചേരുമ്പോൾ യൂനിറ്റിന് 15.34 രൂപയാകും.
ഓട്ടോറിക്ഷകൾ പൂർണമായി ചാർജ് ചെയ്യാൻ 10 യൂനിറ്റും കാറുകൾക്ക് 30യൂനിറ്റും വേണ്ടിവരുമെന്ന് കണക്ക്. വാഹന കമ്പനികൾക്കനുസരിച്ച് നേരിയ വ്യത്യാസമുണ്ടാകാം. വീടുകളിൽ ചാർജ് ചെയ്യുന്നവർക്ക് ഗാർഹിക നിരക്കാണ് നിലവിൽ.
കെ.എസ്.ഇ.ബി സ്റ്റേഷനുകളിൽ അതിവേഗം ചാർജിങ് നടക്കുമെങ്കിൽ വീടുകളിൽ കൂടുതൽ സമയമെടുക്കും. കാറുകൾക്ക് സ്റ്റേഷനുകളിൽ ഒന്നരമണിക്കൂറോളം സമയമെടുക്കും. ആദ്യഘട്ടത്തിൽ ചാർജിങ് സ്റ്റേഷനുകളിലേക്ക് നേരിട്ട് വാഹനങ്ങൾ എത്തിക്കണം. അടുത്തഘട്ടമായി തീർന്ന ബാറ്ററികൾ നൽകിയശേഷം ചാർജ് ചെയ്തവ കൊണ്ടുപോകാനുള്ള സംവിധാനം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.