വൈക്കം പുളിഞ്ചുവട്ടിലെ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പെൺകുട്ടികളുടെ

പ്രീ മെട്രിക് ഹോസ്റ്റൽ

വാർഡനും ട്യൂട്ടറും അധിക്ഷേപിക്കുന്നു; പ്രീ മെടിക് വിദ്യാർഥികൾ ഹോസ്റ്റൽ വിടുന്നു

വൈക്കം: വാർഡനും റസിഡന്‍റ് ട്യൂട്ടറും കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതിനെ തുടർന്ന് കുട്ടികൾ ഹോസ്റ്റൽ വിട്ടുപോകുന്നതായി പരാതി. വൈക്കം നഗരസഭ പരിധിയിൽ പുളിഞ്ചുവട്ടിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലെ വാർഡനും റസിഡന്‍റ് ട്യൂട്ടറും കുട്ടികളെ ചൂരൽ കൊണ്ടടിക്കുകയും മാനസികമായി പ്രയാസമുണ്ടാക്കുന്ന തരത്തിൽ ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതു മൂലമാണ് കുട്ടികൾ ഹോസ്റ്റൽ വിടാൻ നിർബന്ധിതരായതെന്ന ആരോപണവമായി രക്ഷിതാക്കളും രംഗത്തെത്തി.

യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഈ അധ്യയന വർഷം16 കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് വിവിധ സ്കൂളുകളിൽ പഠിക്കാനായി ചേർന്നത്. ഈ അധ്യയന വർഷം ചുമതലയേറ്റ വാർഡന്‍റെയും ട്യൂട്ടറുടെയും ശാരീരിക മാനസിക പീഡനം മൂലം കഴിഞ്ഞ രണ്ടുമാസത്തിനിടെ തലയാഴം, ഉദയനാപുരം സ്വദേശികളായ ആറുകുട്ടികൾ ഹോസ്റ്റലിൽ നിന്ന് പിരിഞ്ഞു പോയി.

നിസ്സാര കാര്യങ്ങളുടെ പേരിൽ വാർഡനും ട്യൂട്ടറും ചൂരലുപയോഗിച്ച് നിരന്തരം അടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് ഗത്യന്തരമില്ലാതെ ഈ കുട്ടികൾ ഹോസ്റ്റൽ വിട്ടതെന്ന് രക്ഷിതാക്കൾ പറയുന്നു. ഈ വിധത്തിൽ ജീവനക്കാർ പെരുമാറുന്ന പക്ഷം ഈ അധ്യയന വർഷം പൂർത്തിയാകുന്നതിനുമുമ്പ് ഹോസ്റ്റൽ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകുമെന്നും രക്ഷിതാക്കൾ പറയുന്നു.

ജീവിത സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ഏറെ നൊമ്പരങ്ങളുള്ള കുട്ടികളാണ് ഹോസ്റ്റലിലെത്തിയ വിദ്യാർഥികൾ പലരും. സ്കൂളിൽ നിന്ന് വൈകി എത്തിയതിന്‍റെ പേരിൽ പ്ലസ്ടു വിദ്യാർഥിനിയെ സന്ധ്യ സമയത്ത് ഹോസ്റ്റലിൽ നിന്ന് ജീവനക്കാർ ഇറക്കിവിട്ടു. രണ്ടുകിലോമീറ്ററകലെ ബന്ധുവീടുള്ളതിനാൽ രാത്രി പെൺകുട്ടി വീട്ടിൽ നടന്നെത്തി. നിരുത്തരവാദപരമായി പെരുമാറുന്ന ജീവനക്കാരെ മാറ്റിയാൽ വിട്ടുപോയ കുട്ടികളിൽ ഭൂരിഭാഗത്തെയുംഹോസ്റ്റലിൽ തിരിച്ചെത്തിക്കാൻ തയ്യാറാണെന്ന് രക്ഷിതാക്കൾ പറയുന്നു.

സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ചുബോധ്യപ്പെട്ട് പ്രീമെട്രിക് ഹോസ്റ്റലിന്‍റെ പ്രവർത്തനം സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമീപവാസിയും സി.പി.എമ്മിന്‍റെ നഗരസഭ കൗൺസിലറുമായ കവിത രാജേഷ് വൈക്കം ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസർക്ക് ഓൺലൈനായി പരാതി നൽകുകയും ജില്ല പട്ടികജാതി വികസന ഓഫിസറെ ഫോണിൽ ബന്ധപ്പെട്ട് പരാതിപ്പെടുകയുംചെയ്തു. അതേസമയം കുട്ടികൾ ഫോൺ ഉപയോഗിച്ചതിനും പഠിക്കാതിരുന്നതിനുമാണ് ശകാരിച്ചതെന്നാണ് ഹോസ്റ്റൽവാർഡന്‍റെയും ട്യൂട്ടറുടേയും ഭാഷ്യം.

Tags:    
News Summary - Allegation about pre metric hostel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.