കമാൽ എ, സജിമോൻ തോമസ്
കോട്ടയം: അനധികൃതമായി പണം അമിത പലിശക്ക് കൊടുക്കുന്ന ഇടപാടുകാരെ ലക്ഷ്യമിട്ട് ജില്ലയിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ടു പേർ പിടിയിൽ. നിരവധി രേഖകളും പണവും കണ്ടെത്തി. ഒമ്പത് കേസുകളും രജിസ്റ്റർ ചെയ്തു. ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, പാലാ, കോട്ടയം വെസ്റ്റ്, അയർകുന്നം, ചങ്ങനാശ്ശേരി, ചിങ്ങവനം എന്നീ സ്റ്റേഷൻ പരിധികളിൽ നടത്തിയ റെയ്ഡില്‍, നിരവധി തീറാധാരം, ബ്ലാങ്ക് ചെക്കുകള്‍, കാഷ് ചെക്കുകള്‍, ആർ.സി ബുക്കുകള്‍, വാഹനങ്ങളുടെ സെയ്ല് ലെറ്ററുകള്‍, മുദ്ര പത്രങ്ങള്‍, റവന്യു സ്റ്റാമ്പ് പതിപ്പിച്ച കരാറുകൾ, പാസ്പോര്ട്ടുകള്, വാഹനങ്ങള്‍ എന്നിങ്ങനെ അനധികൃതമായി കൈവശംവെച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തു.
ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ ആര്‍പ്പൂക്കര ഈസ്റ്റ് അങ്ങാടിപ്പള്ളി ഭാഗത്ത് ഓടങ്കല്‍ വീട്ടില്‍ കമാൽ എ.(50), കാഞ്ഞിരപ്പള്ളി, എടക്കുന്ന വേങ്ങന്താനം പാലപ്ര കണ്ണാമുണ്ടയിൽ വീട്ടിൽ സജിമോൻ തോമസ് (55) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കമാലിന്റെ വീട്ടിൽ നിന്നും 20,07400 രൂപയും നിരവധി രേഖകളും ഇന്നോവ കാറും നാല് ടൂവീലറുകളും ഗാന്ധിനഗര്‍ പോലീസ് പിടിച്ചെടുത്തു.
പനംപാലത്ത് തട്ടുകട നടത്തിവന്നിരുന്ന കമാല്‍ ഇതിന്റെ മറവിലാണ് പണമിടപാടുകള്‍ നടത്തി വന്നിരുന്നതെന്ന് പൊലീസ് പറയുന്നു. സജിമോൻ തോമസിന്റെ വീട്ടിൽ നിന്നും 93,500 രൂപയും നിരവധി അനധികൃത പണയരേഖകളും കാഞ്ഞിരപ്പള്ളി പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ജില്ല പൊലീസ് മേധാവി എ. ഷാഹുൽഹമീദിന്റെ മേൽനോട്ടത്തിലാണ് വ്യാപക പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.