തെരുവുനായ് കൊന്ന വളർത്തു കോഴി
പന്തളം: പന്തളം നഗരസഭ പരിധികളിൽ തെരുവുനായ് ആക്രമണം രൂക്ഷമായതോടെ പുറത്തിറങ്ങാൻ ഭയന്ന് ജനം.
പന്തളം കുരമ്പാല മാവര ചിറക്കു സമീപം കുഴിവേലിതടത്തിൽ ഷിബു ബാബുവിന്‍റെ വീട്ടിൽ വളർത്തിയ 20 ഓളം വരുന്ന നാടൻ കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.
കഴിഞ്ഞ ദിവസം പുലർച്ച 6.20നായിരുന്നു സംഭവം. പന്തളം കടയ്ക്കാട് മേഖലയിൽ പൂച്ചകളെയും തെരുവുനായ്ക്കൾ കൊല്ലുന്നുണ്ട്.
കൂട് തകർത്ത് അകത്ത് കടന്നാണ് കോഴികളെ ആക്രമിച്ചത്. രാത്രിയിൽ വീട്ടിൽ വളർത്തുന്ന നായ്ക്കളെ പോലും അഴിച്ചു വിടാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.
റോഡുകളിലും ജനവാസ മേഖലകളിലും ഉൾപ്പെടെ തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിക്കുന്നു. ശല്യം രൂക്ഷമായിട്ടും ഉത്തരവാദപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.
എങ്ങനെ പുറത്തിറങ്ങും
വഴിയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാകുന്ന തരത്തിലാണ് തെരുവുനായ്ക്കളുടെ വർധന. ഇടറോഡുകളിലും മറ്റും കൂട്ടമായി തമ്പടിച്ചിരിക്കുന്ന ഇവ ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ കുരച്ച് ഓടിയും ബൈക്കിന് കുറുകെ ചാടിയുമാണ് അപകമുണ്ടാകുന്നത്. പുലർച്ച ഓടാനും നടക്കാനും പോകുന്നവർ, പാൽ, പത്രം വിതരണക്കാർ തുടങ്ങിയവർ തെരുവുനായ്ക്കൾ മൂലം പൊറുതിമുട്ടി. വിദ്യാർഥികളും ഏറെ പേടിച്ചാണ് യാത്ര. എ.ബി.സി പദ്ധതി കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. എ.ബി.സി പദ്ധതി നടപ്പാക്കാൻ പര്യാപ്തമായ ഫണ്ട് ലഭ്യമാകുന്നില്ലെന്നാണ് അധികൃതരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.