കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ. ബ്ലോക്ക് 9000 ത്തിലെ നെല്ല് സംഭരണത്തിൽ തീരുമാനം നീളുന്നു. വിഷയത്തിൽ ഇടപെട്ട ജില്ല കലക്ടർ, കടുത്തനടപടിക്ക് നിർദേശം നൽകിയിട്ടും നെല്ല് സംഭരിക്കാൻ മില്ലുടമകൾ തയാറായിട്ടില്ല. ജെ.ബ്ലോക്കില്‍നിന്ന് കിഴിവില്ലാതെ നെല്ല് സംഭരിക്കാന്‍ മില്ലുകളും ഏജന്റും തയാറായില്ലെങ്കിൽ ഇവരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും കലക്ടർ സപ്ലൈകോ പാഡി വിഭാഗത്തിന് നിർദേശം നൽകിയിരുന്നു.
വലിയ തോതിൽ മില്ലുടമകൾ കിഴിവ് ആവശ്യപ്പെട്ടതാണ് ജെ. ബ്ലോക്ക് നെല്ല് സംഭരണം തടസ്സപ്പെടാൻ കാരണമായത്.
അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിൽ ഉള്‍പ്പെടുന്ന ജെ ബ്ലോക്ക് 9000 പാടശേഖരത്തിലെ 400 ഏക്കറില്‍ കൊയ്ത്ത് പൂര്‍ത്തിയായപ്പോഴാണ് കിഴിവ് ചോദിച്ച് മില്ലുടമ പ്രതിനിധികൾ രംഗത്തെത്തിയത്. കിന്റലിന് 3.5 കിലോ കിഴിവ് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ, കര്‍ഷകര്‍ ഇത് തള്ളി. ഇതോടെ മില്ലുടമകൾ ഇവിടെനിന്ന് നെല്ല് സംഭരിക്കുന്നത് നിർത്തിവെക്കുകയായിരുന്നു.
വിഷയത്തിൽ പ്രതിേഷധവുമായി കര്‍ഷകര്‍ രംഗത്തെത്തിയതോടെ ബുധനാഴ്ച ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ജെ ബ്ലോക്ക് പാടശേഖരം സന്ദര്‍ശിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍ യോഗം ചേര്‍ന്നുവെങ്കിലും തീരുമാനമായില്ല. ചെറിയ അളവില്ലെങ്കിലും കിഴിവ് വേണമെന്ന ആവശ്യത്തില്‍ മില്ലുടമ പ്രതിനിധികള്‍ ഉറച്ചുനിന്നതോടെ തീരുമാനമാകാതെ യോഗം പിരിയുകയായിരുന്നു.
പിന്നാലെ നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റെജീന അഷ്റഫിന്റെ നേതൃത്വത്തില്‍ കർഷകർ കലക്ടര്‍ ജോണ്‍ വി. സാമുവലിനെ കണ്ട് പരാതി അറിയിക്കുകയായിരുന്നു. ഇതോടെയായിരുന്നു കലക്ടറുടെ ഇടപെടൽ. കിഴിവില്ലാതെ നെല്ലെടുക്കണമെന്ന് കലക്ടർ പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ക്ക് നിർദേശം നൽകി. ഇല്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നിട്ടും ബുധനാഴ്ച നെല്ല് എടുക്കാൻ നടപടിയായിട്ടില്ല.
ജില്ലയില്‍ ഏറ്റവും മികച്ച നെല്ല് ലഭിക്കുന്ന പാടശേഖരമാണിതെന്ന് കര്‍ഷകര്‍ പറയുന്നു. മൂന്നു വര്‍ഷമായി കിഴിവൊന്നും ആവശ്യപ്പെടാതെ നെല്ല് സംഭരിച്ച പാടശേഖരം കൂടിയാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ വെയില് ശക്തമായിരുന്നതിനാല്‍ ഉണക്കിനും കുറവില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
വേനൽമഴ ആശങ്ക നിലനിൽക്കെ, കർഷകരെ സമ്മർദത്തിലാക്കി വന്‍ കിഴിവ് നേടാനുള്ള ശ്രമമാണ് മില്ലുടമകൾ നടത്തുന്നതെന്നും ആക്ഷേപമുണ്ട്. പൊള്ളുന്ന ചൂടില്‍ ഉണക്കിയ നെല്ലിനും മില്ലുടമകള്‍ ചോദിക്കുന്നത് വന്‍ കിഴിവാണ്. ജെ ബ്ലോക്ക് 9000ല്‍ സമാനമായ നീക്കമാണ് നടത്തുന്നതെന്നും ഇവർ പറയുന്നു. വ്യാഴാഴ്ച രാവിലെയും നെല്ല് എടുക്കാൻ മില്ലുകാർ എത്തുന്നില്ലെങ്കിൽ വീണ്ടും കലക്ടറെ കാണാനാണ് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.