`കോട്ടയം: ന്യൂജെൻ ബാങ്കിൽ നഗരസഭ പണം നിക്ഷേപിച്ചതിനെച്ചെല്ലി കൗൺസിൽ യോഗത്തിൽ ബഹളം. ഒരുകോടി രൂപയാണ് സിറ്റി യൂനിയന്‍ ബാങ്കിലെ അക്കൗണ്ടിൽ നഗരസഭ നിക്ഷേപിച്ചത്. നഗരസഭയുടെ പഞ്ചാബ് നാഷനല്‍ ബാങ്കിലെ അക്കൗണ്ടില്‍നിന്ന് തുക പിന്‍വലിച്ചശേഷം ഇത് സിറ്റി യൂനിയന്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
ഇതിനുപകരമായി രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ബാങ്ക് സംഭാവനയായി നൽകി. ഇതിലൊരു സ്കൂട്ടര്‍ നഗരസഭക്ക് ലഭിച്ചതോടെയാണ് സംഭവം പുറത്തായത്. വെള്ളിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിൽ പ്രതിപക്ഷം പാരിതോഷിക വിഷയം ഉയർത്തി. എന്നാല്‍, അക്കൗണ്ട് സംബന്ധിച്ചോ നിക്ഷേപം സംബന്ധിച്ചോ വിവരമൊന്നുമില്ലെന്ന് ചെയര്‍പേഴ്സനും സെക്രട്ടറിയും വിശദീകരിച്ചു. പ്രതിപക്ഷം ഇത് അംഗീകരിച്ചില്ല. സെക്രട്ടറിയോ ചെയര്‍പേഴ്സനോ അറിയാതെ ഉദ്യോഗസ്ഥര്‍ അക്കൗണ്ട് തുടങ്ങി പണം നിക്ഷേപിച്ചുെവന്ന വാദം അംഗീകരിക്കാനാവില്ല. ദേശസാത്കൃത ബാങ്കില്‍ മാത്രമേ തദ്ദേശസ്ഥാപനങ്ങള്‍ അക്കൗണ്ട് ആരംഭിക്കാവൂവെന്ന സര്‍ക്കാര്‍ നിർദേശം കാറ്റില്പറത്തിയതായും ഇവർ ആരോപിച്ചു.
ഇത്തരത്തില്‍ അക്കൗണ്ട് തുറക്കുന്നത് സംബന്ധിച്ചോ പണം വകമാറ്റുന്നത് സംബന്ധിച്ചോ ധനകാര്യ കമ്മിറ്റിയിലോ കൗണ്‍സില്‍ യോഗത്തിലോ ഒരുവിധ ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്ന് ധനകാര്യ കമ്മിറ്റി അംഗം കൂടിയായ പ്രതിപക്ഷ കൗണ്‍സിലര്‍ ഷീജ അനില്‍ ചൂണ്ടിക്കാട്ടി.
എം.പി ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് എടുത്ത അക്കൗണ്ടാണിതെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം. ഈ അക്കൗണ്ടിലേക്ക് എം.പി ഫണ്ടായി ഒരുരൂപപോലും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷാംഗം എന്‍.എന്‍. വിനോദ് ചൂണ്ടിക്കാട്ടി. ഒടുവിൽ സ്കൂട്ടർ തിരികെനല്‍കി പണം പിന്‍വലിക്കാമെന്ന് സെക്രട്ടറിയും നഗരസഭ അധ്യക്ഷയും കൗണ്‍സില്‍ യോഗത്തില്‍ ഉറപ്പുനല്‍കി. ഇതോടെയാണ് പ്രതിപക്ഷം പ്രതിഷേധം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.