കുടിവെള്ള പ്രശ്നം, തകർന്ന റോഡുകൾ, വികസനത്തിന്റെ അഭാവം തുടങ്ങിയവയാണ് മണ്ഡലം നേരിടുന്ന പ്രധാന വിഷയങ്ങൾ. പെരുവ റോഡ് വീതി കുറഞ്ഞതും വെള്ളപ്പൊക്കം ബാധിക്കുന്നതുമാണ്. പെരുവ റോഡിൽ സ്ഥിരമായി വെള്ളം കയറി ഗതാഗതം തടസ്സപ്പെടും. കോട്ടയം-എറണാകുളം റൂട്ടിൽ കടുത്തുരുത്തി ജങ്ഷനിലെ ഗതാഗതക്കുരുക്ക് വലിയ പ്രശ്നമാണ്. അതിനു പരിഹാരമായി ബൈപാസ് നിർമാണം ആരംഭിച്ചെങ്കിലും പണി പൂർത്തിയായിട്ടില്ല.
- പാതയിരട്ടിപ്പിക്കൽ പൂർത്തിയായി സ്റ്റേഷൻ വികസനം വന്നിട്ടും പാലരുവി എക്സ്പ്രസിനും കേരളക്കും മാത്രമാണ് വൈക്കം റോഡിൽ സ്റ്റോപ്പുള്ളത്. കോട്ടയം-എറണാകുളം റോഡിൽ റോഡരികിലുള്ള ഇവിടെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചാൽ സമീപങ്ങളിൽനിന്ന് എറണാകുളം, തിരുവനന്തപുരം മേഖലകളിലേക്ക് യാത്ര സുഗമമാകും
- നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പിറവം വഴി എളുപ്പമാർഗമായ റോഡിന്റെ സർവേ നടന്നെങ്കിലും തുടർനടപടിയുണ്ടായില്ല. പൊതുമരാമത്ത് റോഡുകൾ മികച്ച നിലവാരത്തിലാണ്
- വെള്ളപ്പൊക്ക ബാധിത പ്രദേശമാണ് മേഖല. മഴക്കാലത്ത് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാകും
- ക്വാറികളാണ് ഇവിടത്തെ പ്രധാന പാരിസ്ഥിതിക പ്രശ്നമാണ്. കളത്തൂർ, വയലാ തുടങ്ങിയ മേഖലകളിൽ വൻതോതിൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. അനധികൃത മണ്ണെടുപ്പും വ്യാപകമാണ്
- എം.വി.ഐ.പി കനാലിന്റെ ഭൂരിഭാഗവും കടന്നുപോകുന്നത് മണ്ഡലത്തിലൂടെ ആണെങ്കിലും ഇവയിൽ വെള്ളമെത്താത്തതുമൂലം കൃഷിക്ക് പ്രയോജനപ്പെടുന്നില്ല
- എഴുമാന്തുരുത്ത് ഉൾനാടൻ ജലഗതാഗത ടൂറിസം, കാന്താരിക്കടവ് അക്വാ ടൂറിസം, കേരളത്തിൽ അപൂർവമായ ആയാംകുടി സൂര്യക്ഷേത്രം, മള്ളിയൂർ മഹാഗണപതി ക്ഷേത്രം, തളിയിൽ ക്ഷേത്രം എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. ആർച്ച് ഡീക്കൻ പള്ളിയിലെ മൂന്നുനോമ്പ് തിരുനാളും കപ്പൽ പ്രദക്ഷിണവും ചരിത്രപ്രസിദ്ധമാണ്. കുറവിലങ്ങാട് പള്ളി, കടുത്തുരുത്തി വലിയ പള്ളി എന്നിവയും പ്രശസ്തമായ ദേവാലയങ്ങളാണ്. ഇവിടങ്ങൾ കേന്ദ്രീകരിച്ച് തീർഥാടന ടൂറിസത്തിനു വലിയ സാധ്യതയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.