കോട്ടയം: തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടിയതോടെ പച്ചക്കറി വരവ് പ്രതിസന്ധിയിൽ. നിലവിൽ രണ്ടുദിവസത്തേക്ക് കൂടിയുള്ള പച്ചക്കറികളേ സ്റ്റോക്കുള്ളൂ എന്ന് കച്ചവടക്കാർ പറയുന്നു. പല കടകളിലും പച്ചക്കറി തീർന്നുതുടങ്ങി. മേയ് 24 വരെയായിരുന്നു തമിഴ്നാട്ടിൽ ലോക്ഡൗൺ.
എന്നാൽ, കോവിഡ് അതിവേഗ വ്യാപന സാഹചര്യത്തിലാണ് ലോക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ഇതോടെ തമിഴ്നാട്ടിലെ പച്ചക്കറിച്ചന്തകളെല്ലാം അടപ്പിച്ചു. ആദ്യം ശനി, ഞായർ ദിവസങ്ങളിലായിരുന്നു ചന്തകൾ തുറക്കാൻ അനുവദിച്ചിരുന്നത്.
പിന്നീട് ഉച്ചക്ക് ഒന്നുവരെയും 12 വരെയും രാവിലെ 10 വരെയും ആക്കി സമയം. ഇതോടെ കേരളത്തിൽനിന്നുള്ള കച്ചവടക്കാർക്ക് പച്ചക്കറിയെടുക്കൽ ദുരിതമായി. പല ചന്തകളിൽ നിന്നായാണ് പച്ചക്കറി എടുക്കുന്നത്. ചന്തകളിലേക്ക് രാവിലെ പത്തിനകം ഓടിയെത്തുക അസാധ്യമായി. ഇതോടെ പച്ചക്കറി വരവ് കുറഞ്ഞിരുന്നു.
കോട്ടയം ചന്തയിൽ മാത്രം ദിനംപ്രതി ആറുലോഡ് പച്ചക്കറി വന്നിരുന്നിടത്ത് മൂന്നുലോഡ് വന്നെങ്കിലായി. കേരളത്തിലും ലോക്ഡൗൺ ആയതിനാലും കല്യാണങ്ങളോ ഹോട്ടലുകളോ കാറ്ററിങ്ങോ ഇല്ലാത്തതിനാൽ അതു വലിയ പ്രശ്നമായിരുന്നില്ല. വീടുകളിലേക്കുള്ള പച്ചക്കറി മാത്രം മതിയായിരുന്നു. എന്നാൽ, പച്ചക്കറി ഒട്ടും വരാത്ത നാളുകളാണിനി.
ചന്തകൾ അടച്ചിട്ടപ്പോഴും മറ്റ് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പച്ചക്കറി വിൽപന ഉണ്ടായിരുന്നു തമിഴ്നാട്ടിൽ. ഇപ്പോൾ അതും ഇല്ലാതായി. പ്രാദേശികമായി പച്ചക്കറി കൃഷി കുറവായ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വ്യാപാരികളാണ് ഇതോടെ പ്രതിസന്ധിയിലായത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പച്ചക്കറികൾക്ക് തമിഴ്നാടിനെ കൂടുതൽ ആശ്രയിക്കുന്ന ജില്ലകളാണിത്.
തമിഴ്നാട്ടിലെ തോട്ടങ്ങളിൽ പോയി പച്ചക്കറിയെടുക്കാമെങ്കിലും പിഴയീടാക്കുമെന്നതിനാൽ അതിന് വ്യാപാരികൾ മുതിരുകയില്ല. ഇനി കർണാടകയാണ് ആശ്രയം. എന്നാൽ, അവിടെനിന്ന് എല്ലാ പച്ചക്കറികളും കിട്ടില്ല. തമിഴ്നാട്ടിൽ പോയി പച്ചക്കറിയെടുക്കാൻ സൗകര്യം നൽകണമെന്നും ഇതിനു കേരള സർക്കാറിെൻറ ഇടപെടൽ ഉണ്ടാകണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
തമിഴ്നാട്ടിൽ ലോഡെടുക്കാൻ പോയാൽ ഊട്ടി, മേട്ടുപ്പാളയം, കാരമട, കോയമ്പത്തൂർ എന്നിങ്ങനെ ചുറ്റിയാണ് വരുന്നത്. മേട്ടുപ്പാളയവും ഊട്ടിയുമാണ് പ്രധാന ചന്തകൾ. മേട്ടുപ്പാളയത്തുനിന്നാണ് ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ്, ചേന, ഇഞ്ചി, വെളുത്തുള്ളി, ബീറ്റ്റൂട്ട് തുടങ്ങിയവ എടുക്കുന്നത്. മല്ലി, പുതിന, കറിവേപ്പില എന്നിയുടെ പ്രധാന ചന്തയാണ് കാരമട. സവാള പ്രധാനമായി മഹാരാഷ്ട്രയിൽനിന്നാണ്. കർണാടകയിലെ ഹുസൂർ, മൈസൂർ എന്നിവിടങ്ങളിൽനിന്നാണ് തക്കാളി വരവ്.
പച്ചക്കറി വാങ്ങിയ കിറ്റിലേക്ക് അൽപം കറിവേപ്പിലകൂടി വെക്കാൻ പറയുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ, കച്ചവടക്കാർ കിലോക്ക് 40 രൂപയോളം നൽകിയാണ് കറിവേപ്പിലയെടുക്കുന്നത്.ചന്തയിൽ കറിവേപ്പില കൂട്ടിയിട്ട് വെള്ളം ഒഴിച്ച ശേഷമാണ് തൂക്കുന്നത്. വെള്ളത്തിെൻറ ഭാരവും കൂടി കറിവേപ്പിലക്കൊപ്പം തൂങ്ങും. ആന്ധ്രയിൽനിന്ന് ദിവസം പതിനഞ്ചോളം ലോഡ് കറിവേപ്പില കാരമട ചന്തയിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.