കോട്ടയം: കുടുംബശ്രീ തയാറാക്കുന്ന ഉൽപന്നങ്ങൾക്ക് ഇനിമുതൽ സാങ്കേതികവിദ്യയുടെ കൈയൊപ്പ്. ഇതിനായി കെ ടാപ് (കുടുംബശ്രീ ടെക്നോളജി അഡ്വാൻഡ്സ്മെന്റ് പ്രോഗ്രാം) പദ്ധതി ആവിഷ്കരിച്ചു.
കാർഷികമേഖലയിൽ നവീന ആശയങ്ങളിലൂടെയും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും സുസ്ഥിരവികസനം ലക്ഷ്യമിട്ട് ഇന്ത്യയിലെ കാർഷിക ഭക്ഷ്യസംസ്കരണ മേഖലകളിൽ ഗവേഷണ പാരമ്പര്യമുള്ള പ്രശസ്ത സ്ഥാപനങ്ങളുടെ 180ഓളം നൂതന സാങ്കേതികവിദ്യകൾ കുടുംബശ്രീ കർഷകർക്കും സംരംഭകർക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് കെ ടാപ്.
ഡയബറ്റിക് ഇൻസ്റ്റന്റ് കേക്ക് മിക്സ്, തേൻ അധിഷ്ഠിത ഉൽപന്നങ്ങൾ, ഹൈപ്രോട്ടീൻ ലഘുഭക്ഷണങ്ങൾ, ഷുഗർ ഫ്രീ ഭക്ഷ്യ ഉൽപന്നങ്ങൾ, നാച്വറൽ ഫുഡ് കളറുകൾ, മൾട്ടിഗ്രെയിൻ ബ്രഡുകൾ, നാളികേര ഉൽപന്നങ്ങൾ, കിഴങ്ങ് വിളകളുടെ മൂല്യവർധിത ഉൽപന്നങ്ങൾ, ചെറുധാന്യങ്ങൾ, മുരിങ്ങ എന്നിവയിൽനിന്നുള്ള ഉൽപന്നങ്ങൾ, അച്ചാറുകൾ, ഐസ് ക്രീമുകൾ, ഇൻസ്റ്റന്റ് ഫുഡ് മിക്സുകൾ, എന്നിങ്ങനെ വൈവിധ്യമാർന്ന 180 ഉൽപന്നം കുടുംബശ്രീ സംരംഭങ്ങൾക്ക് തയാറാക്കാനാകും.
കുടുംബശ്രീ കാർഷിക മേഖലകളിൽ മേഖലയിൽ ഈവർഷം തുടങ്ങുന്ന കെ ലൈവ് പ്ലസ്, വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്സ്, ന്യൂട്രി പാലറ്റ് എന്നീ പദ്ധതികൾക്കും ഈ സാങ്കേതികവിദ്യ മുതൽകൂട്ടാകും.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, തഞ്ചാവൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ടെക്നോളജി ഇന്റർപ്രണർഷിപ് ആൻഡ് മാനേജ്മെന്റ്, കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം, സെൻട്രൽ ഫുഡ് ടെക്നോളജി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്ത്യ ഡിസിപ്രീനറി സയൻസ് ടെക്നോളജി, കേരള കാർഷിക സർവകലാശാല എന്നീ സ്ഥാപനങ്ങൾ കെ ടാപ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷനുമായി ധാരണപത്രം ഒപ്പുവെച്ചു.
കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ചൈതന്യ പാസ്റ്റർ സെന്ററിൽ നടന്ന ക്ലിനിക് പരിശീലനത്തിൽ സംരംഭകരും സി.ഡി.എസ് ചെയർപേഴ്സൻമാർ, അഗ്രി സി.ആർ.പിമാർ, ബ്ലോക്ക് കോഓഡിനേറ്റർമാർ, ഐ.എഫ്.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീ ഫാം ലൈവിലിഹുഡ് സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ ഡോ. എസ്. ഷാനവാസ് സാങ്കേതികവിദ്യകളും സേവനങ്ങളും സംരംഭകർക്ക് പരിചയപ്പെടുത്തി. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അസി. ജില്ല മിഷൻ കോഓഡിനേറ്റർ പ്രകാശ് ബി. നായർ, ജില്ല പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.