കോട്ടയം: നഗരസഭ കൗൺസിൽ യോഗത്തിനിടെ നാടകീയ രംഗങ്ങൾ. സി.പി.എം കൗൺസിലർ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ അധിക്ഷേപിച്ചതായി പരാതി. ജിബി ജോണിനെതിരെ ബിൻസി സെബാസ്റ്റ്യൻ വെസ്റ്റ് പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച ഉച്ചക്ക് നടന്ന കൗൺസിലിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഒരുവിഭാഗം യു.ഡി.എഫ് അംഗങ്ങൾ എത്തിയിരുന്നില്ല. ഇതറിഞ്ഞ എൽ.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
ഇതോടെ അംഗങ്ങളുടെ എണ്ണം 13 ആയി. ക്വോറം തികയാത്തതിനാൽ യോഗം പിരിച്ചുവിടാൻ തീരുമാനിച്ചു. ഇതിനിടയിൽ ഹാളിലേക്കു കയറി വന്ന ജിബി ജോൺ ബിൻസിക്കെതിരെ അധിക്ഷേപം നടത്തുകയായിരുന്നു. സ്ത്രീയെന്ന പരിഗണനപോലും ഇല്ലാതെയാണ് തന്നെ ചീത്തയടക്കം വിളിച്ച് അധിക്ഷേപിച്ചതെന്ന് ബിൻസി പറയുന്നു. കഴിഞ്ഞ ദിവസം നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന് ബി.ജെ.പിയും യു.ഡി.എഫും വിട്ടുനിന്നിരുന്നു. തുടർന്ന് ക്വോറം തികയാത്തതിനാൽ പ്രമേയം തള്ളുകയായിരുന്നു. ഇതിന്റെ പ്രതികാരമായാണ് എൽ.ഡി.എഫ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതെന്നും ബിൻസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.