മണ്ഡലകാലം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സതേടിയത് 356 തീർഥാടകർ

ഗാന്ധിനഗർ: മണ്ഡല-മകരവിളക്കുകാലത്ത് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സതേടിയത് 356 ശബരിമല തീർഥാടകർ. ചെറുതും വലുതുമായ അപകടങ്ങളിൽപ്പെട്ടും മലകയറുമ്പോഴും ഇറങ്ങുമ്പോഴുമുണ്ടായ ദേഹാസ്വാസ്ഥ്യങ്ങളെ തുടർന്നുമാണ് ഇവരെ ചികിത്സക്കായി എത്തിച്ചത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വൻ വർധനയാണ് ഉണ്ടായത്. തീർഥടന കാലം അവസാനിച്ച ജനുവരി 20വരെ 356 ശബരിമല തീർഥാടകരെയാണ് ചികിത്സക്കായി പ്രവേശിപ്പിച്ചത്. 2022നവംബർ 17നാണ് മണ്ഡലവ്രതം ആരംഭിച്ചത്. ഈ തീർഥാടന കാലത്തെ ആദ്യ അപകടം 19ന് ളാഹയിൽ തമിഴ്നാട്ടിൽനിന്ന് വന്ന സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞതാണ്. ഇതിൽ പരിക്കേറ്റ അഞ്ചുപേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

ഇതിൽ ഏട്ടുവയസ്സുകാരനായ മണികണ്ഠന് ഗുരുതര പരിക്കേറ്റ് ആഴ്ചകളോളം മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലുമായി ചികിത്സയിൽ കഴിയേണ്ടിവന്നു. പിന്നീട് കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. ഇതേ അപകടത്തിൽപ്പെട്ട ഗോപി (33) എന്നയാൾ ഇപ്പോഴും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് നാല് ശസ്ത്രക്രിയകൾ നടത്തി. ഇനി ഒരു ശസ്ത്രക്രിയകൂടി ചെയ്യണമെന്ന് ഡോക്ടർമാർ പറയുന്നു.

ഈ കാലയളവിൽ തീർഥാടകരായ 14പേർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇതും ഉയർന്ന എണ്ണമാണ്. കോവിഡ് കാലത്തിനുമുമ്പ് 10ന് താഴെ തീർഥാടകരാണ് ചികിത്സയിലിക്കെ മരണപ്പെട്ടിട്ടുള്ളത്. കൂടുതൽ മരണങ്ങളും രേഖപ്പെടുത്തിയത് ഹൃദ്രോഗം മൂലമാണ്. മെഡിക്കൽ കോളജിൽ നിലവിൽ ഏഴ് തീർഥാടകർകൂടി ചികിത്സയിലുണ്ട്.

ഇവരുംകൂടി ആശുപത്രി വിട്ടുകഴിയുമ്പോൾ ഈ വർഷത്തെ ശബരിമല ഹെൽപ് ഡെസ്കി‍െൻറ പ്രവർത്തനവും അവസാനിക്കും. സേവാഭാരതി, അയ്യപ്പസേവാസംഘം, അഭയം എന്നീ സന്നദ്ധ സംഘടനകളുടെയും ദേവസ്വം ബോർഡി‍െൻറയും പ്രവർത്തകരാണ് ഹെൽപ് ഡെസ്കിൽ സജീവമായിരുന്നത്.

Tags:    
News Summary - 356 pilgrims sought treatment at Kottayam Medical College while Sabarimala Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.