കോട്ടയം: ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് കൈവിട്ടതോടെ മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷിെൻറ സാധ്യത മങ്ങി. ജില്ലയിൽ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറുമാണ് ഇനി പ്രതീക്ഷ.
കാഞ്ഞിരപ്പള്ളിയിൽ ലതിക സുഭാഷിനെ പരിഗണിച്ചേക്കുമെന്ന് പറയുന്നുണ്ടെങ്കിലും കെ.സി. ജോസഫിനാണ് മുൻഗണന. പൂഞ്ഞാറിനായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനിയും രംഗത്തുണ്ട്. ഇതോടെ, വനിതകൾക്ക് ഇത്തവണ കൂടുതൽ പ്രാതിനിധ്യം ലഭിക്കുമെന്നും ഏറ്റുമാനൂരിൽ സംസ്ഥാന അധ്യക്ഷ തന്നെ മത്സരിക്കുമെന്നുമുള്ള പ്രതീക്ഷ അസ്ഥാനത്തായി. ഏറ്റുമാനൂർ വിട്ടുകൊടുത്ത് മുതിർന്ന നേതാവായ ലതികയുടെ അവസരം തട്ടിക്കളഞ്ഞതിൽ പാർട്ടിയിലെ വനിതകൾക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്നുതന്നെയായിരുന്നു അവസാനം വരെ അവരുടെ പ്രതീക്ഷ.
ലതിക തന്നെ ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് ഏതാണ്ടുറച്ചപ്പോഴാണ് അപ്രതീക്ഷിതമായി സീറ്റ് ജോസഫ് വിഭാഗത്തിനു വിട്ടുകൊടുക്കാൻ തീരുമാനം വന്നത്. അതിെൻറ പ്രതിഫലനമാണ് ഡി.സി.സി ഓഫിസിനു മുന്നിൽ ശനിയാഴ്ച ഉണ്ടായ യൂത്ത് േകാൺഗ്രസ് പ്രതിഷേധം.
കോട്ടയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പുതുപ്പള്ളി, വൈക്കം സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. കേരള കോൺഗ്രസിെൻറ സീറ്റുകളായിരുന്ന ചങ്ങനാശ്ശേരിയും ഏറ്റുമാനൂരും കടുത്തുരുത്തിയും ജോസഫ് വിഭാഗത്തിനും പാലായിൽ പൊതുസ്ഥാനാർഥിയായി മാണി സി. കാപ്പനും എന്നതാണ് നിലവിലെ ധാരണ. ഇത്തവണ വനിതകൾക്ക് 20 ശതമാനം പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് കെ.പി.സി.സി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ജയസാധ്യതയുള്ള വനിതകളുടെ ലിസ്റ്റും നൽകിയിരുന്നു. ഇതുപ്രകാരം ജില്ലയിൽനിന്ന് ഓരോ വനിതകളെയെങ്കിലും പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. മഹിള കോൺഗ്രസ് നൽകിയ ലിസ്റ്റിൽ ജില്ലയിൽനിന്ന് രണ്ടുപേരുകളാണ് നൽകിയത്.
ലതിക സുഭാഷിെൻറയും കോട്ടയം നഗരസഭ മുൻ ചെയർപേഴ്സൻ ഡോ. പി.ആർ. സോനയുടെയും. സംവരണമണ്ഡലമായ വൈക്കത്ത് സിറ്റിങ് എം.എൽ.എയായ സി.കെ. ആശക്കെതിരെയാണ് സോനയെ പരിഗണിക്കുന്നത്. ലതികയെ സംബന്ധിച്ചിടത്തോളം സ്വന്തം നാടുകൂടിയാണ് ഏറ്റുമാനൂർ. ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ചതിെൻറ ആനുകൂല്യവും അവർക്കുണ്ട്. രാഷ്ട്രീയത്തിനപ്പുറം ലതിക സുഭാഷിനെ സ്നേഹിക്കുന്ന നിരവധിപേർ മണ്ഡലത്തിലുള്ളതിനാൽ അവരെ തഴഞ്ഞത് തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.