കോട്ടയം: ജില്ല ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായിട്ട് രണ്ടുവർഷം. സെൻസർ പ്രവർത്തിക്കാത്തതാണ് തകരാർ. അലാറവും തകരാറിലാണ്. അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമാണെന്ന് നോട്ടീസ് പതിച്ചിരിക്കുകയാണ് അധികൃതർ. സംസ്ഥാനത്തൊട്ടാകെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന വാർത്തകൾ ഒട്ടേറെ എത്തുമ്പോഴും ഇവിടെ കുലുക്കമില്ല. ജില്ല ശിശുക്ഷേമ സമിതിക്കാണ് അമ്മത്തൊട്ടിലിന്റെ ചുമതല.
എല്ലാ ജില്ലയിലും പഴയ അമ്മത്തൊട്ടിൽ മാറ്റി ആധുനിക സാങ്കേതികവിദ്യയോടെയുള്ള അമ്മത്തൊട്ടിൽ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനാലാണ് പഴയത് നന്നാക്കാത്തതെന്നുമാണ് അധികൃതർ പറയുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയാലുടൻ പുതിയ അമ്മത്തൊട്ടിൽ വരുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ശിശുക്ഷേമസമിതിയും ജില്ല പഞ്ചായത്തും സഹകരിച്ച് പണം അനുവദിച്ചിട്ടുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല.
കാലപ്പഴക്കമേറിയതിനാൽ ഇടക്കിടെ സെൻസർ പ്രവർത്തനരഹിതമാകാറുണ്ട്. അപ്പോഴെല്ലാം ശിശുക്ഷേമസമിതി തിരുവനന്തപുരത്തെ ഓഫിസിലറിയിച്ച് അവിടെനിന്ന് ആളെത്തി നന്നാക്കുകയാണ് പതിവ്. ആശുപത്രിയിൽ കാഷ്വൽറ്റിയോട് ചേർന്നാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചിട്ടുള്ളത്. കുഞ്ഞിനെ തൊട്ടിലിൽ കിടത്താൻ പടിക്കെട്ടിൽ കയറിനിൽക്കുമ്പോൾ സെൻസർ പ്രവർത്തിക്കുകയും അലാറം മുഴങ്ങുകയുമാണ് ചെയ്യുക. 2009ൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇതുവരെ 26 കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ട്.
രണ്ടുമാസം മുമ്പാണ് അവസാനമായി കുഞ്ഞിനെ കിട്ടിയത്. പുതിയ അമ്മത്തൊട്ടിൽ വരുമ്പോൾ ഇടക്കിടെയുള്ള തകരാർ ഒഴിവാകുമെന്നാണ് പ്രതീക്ഷ. അമ്മത്തൊട്ടിൽ പ്രവർത്തിക്കാത്തതിനാൽ വരാന്തയിൽ കുഞ്ഞിനെ കിടത്തിപ്പോയ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.