ചങ്ങനാശ്ശേരിയിൽ 'മൂത്രപ്പുര' അടച്ചിട്ട് ആറുമാസം; ആ'ശങ്ക'യില്‍ യാത്രക്കാർ
ചങ്ങനാശ്ശേരി: പെരുന്ന രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലെ 'മൂത്രപ്പുര' അടച്ചിട്ട് ആറു മാസമാകുന്നു. മുനിസിപ്പാലിറ്റി വക ശൗചാലയം സ്വകാര്യ വ്യക്തിക്ക് ലേലം ചെയ്തു കൊടുത്തിരുന്നതിെൻറ കാലാവധി 2021 മാര്‍ച്ച് മാസത്തോടുകൂടി അവസാനിച്ചിരുന്നു. കോവിഡ് മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ പിന്നീട് ലേലം കൊള്ളാന്‍ ആരും മുന്നോട്ടുവരാതായതിനെ തുടര്‍ന്ന് ഏപ്രില്‍ മാസം മുതല്‍ അടച്ചുപൂട്ടി.
മുനിസിപ്പാലിറ്റി ശൗചാലയം അടച്ചുപൂട്ടിയാലും യാത്രക്കാരുടെ മൂത്രശങ്ക ഇല്ലാതാക്കാന്‍ കഴിയില്ലല്ലോ. അടച്ചുപൂട്ടിയ മൂത്രപ്പുരയുടെ പടിയില്‍നിന്നാണ് യാത്രക്കാരും ബസ് ജീവനക്കാരും ഇപ്പോള്‍ 'കാര്യം' സാധിക്കുന്നത്. ഇവിടെ തൊട്ടടുത്ത് ഒരു കിണറുണ്ട്. ആ കിണറ്റിലെ വെള്ളമാണ് സമീപവാസികള്‍ ഉപയോഗിക്കുന്നത്. കൂടാതെ ഈ പ്രദേശം മുഴുവന്‍ മാലിന്യത്താൽ നിറഞ്ഞു.
വനിത ജീവനക്കാരുടെ കാര്യം ഏറെ കഷ്ടമാണ്. എ.സി റോഡിലെ പണി നടക്കുന്നതുമൂലം ആലപ്പുഴയിലേക്കുള്ള ബസുകള്‍ പൊങ്ങ വരെയേ പോകാറുള്ളൂ. പൊങ്ങയിലും ശൗചാലയം ഇല്ലാത്തത് വനിത ജീവനക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അവര്‍ പറയുന്നു. പെരുന്ന സ്റ്റാന്‍ഡിൽനിന്ന് ആലപ്പുഴ ഭാഗത്തേക്ക് കെ.എസ്.ആര്.ടി.സിക്ക് 22 ഷെഡ്യൂളുകളുണ്ട്. ജീവനക്കാരുടെയും യാത്രക്കാരുടെയും ആശങ്കകൾ അകറ്റാതെയാണ് അധികാരികള്‍ സര്‍വിസ് ആരംഭിച്ചത്.
ഒട്ടനവധി സ്വകാര്യ ബസുകളിലെയും കടകളിലെയും ജീവനക്കാരുടെയും ഒപ്പം യാത്രക്കാരുടെയും 'സ്വകാര്യ വിഷയ'മാണ് കഴിഞ്ഞ ആറ് മാസമായി മുനിസിപ്പാലിറ്റി താഴിട്ടുപൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.