ചങ്ങനാശ്ശേരി: കെ.റെയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്ന പ്രദേശത്തെ വീടുകള്‍ വില്പനയ്ക്കെന്ന് പോസ്റ്റിട്ട് വീട്ടമ്മ സനിലയും ഇപ്പോൾ ഹാപ്പിയാണ്. മാടപ്പള്ളി സ്വദേശി സനില ഡര്ബിനാണ് കെ.റെയിൽ പദ്ധതിക്കെതിരെ സമരങ്ങളും പ്രതിഷേധങ്ങളും ശക്തമായപ്പോൾ ഫേസ്ബുക്കില്‍ 50 ലക്ഷം രൂപയുടെ വീടും സ്ഥലവും 40 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്കെന്ന് പോസ്റ്റിട്ടത്.
അന്നത്തെ സനിലയുടെ ഫെസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു:
‘‘ഞാന്‍ ചങ്ങനാശ്ശേരി മാടപ്പള്ളി പഞ്ചായത്തില്‍ താമസിക്കുന്ന ഒരു വ്യക്തി ആണ്. കെ.റെയില്‍ പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാന്‍ വില്ക്കാന് ആഗ്രഹിക്കുന്നു. എനിക്ക് ഈ വീടിനും സ്ഥലത്തിനും 50 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ നാല് ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് ഞാന്‍ എന്റെ സ്ഥലം 40 ലക്ഷം രൂപയ്ക്ക് വില്ക്കുവാന് ആഗ്രഹിക്കുന്നു. കെ-റെയിലിനെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത് വ്യക്തികള്‍ക്ക് ഈ വീട് വാങ്ങുവാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇത് വാങ്ങിയതിന് ശേഷം നാല് ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവര്‍ അറിയിക്കുക, വേണ്ടാത്തവര്‍ ആവിശ്യമുള്ളവരിലേയ്ക്ക് ഷെയര്‍ ചെയ്യുക. പോസ്റ്റിനൊപ്പം വീടിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്..’’
മാമ്മൂട് മരിയന്‍ ലൈനിലാണ് ഇവര്‍ താമസിക്കുന്നത്. ആറ് സെന്റ് സ്ഥലവും എല്ലാ സൗകര്യങ്ങളോടുംകൂടിയ വീടാണിത്. അമ്മയും ഭര്‍ത്താവും മൂന്നു കുട്ടികളുമാണ് ഇവീട്ടിലുള്ളത്. ഇന്നിപ്പോൾ പദ്ധതി റദ്ദ് ചെയ്ത് സർക്കാർ പ്രഖ്യാപിച്ചപ്പോൾ സനില തൊടുപുഴയിൽ ജോലിയിലാണ്. ഒരുപാട് സന്തോഷമുണ്ടെന്നും ആഗ്രഹിച്ച് നിർമിച്ച സ്വപ്നഭവനത്തിൽ പേടി കൂടാതെ ഇനി കഴിയാമെന്നും സനില സന്തോഷം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.