കോട്ടയം: ഇല്ലിക്കൽ- കുഴിത്താർ റോഡിലെ പൊന്മല പാലം അറ്റകുറ്റപ്പണിക്ക് ഭരണാനുമതി ലഭിച്ചു. പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ നേരത്തെ 16 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഭരണാനുമതി വൈകിയതിനാൽ പ്രവൃത്തി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതിനെതുടർന്ന് ടെൻഡർ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കുമ്മനം പുത്തൻ തോടിന് കുറുകെയുള്ള പൊന്മല പാലവും റോഡും തമ്മിൽ ചേരുന്ന ഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടിരുന്നു. റോഡ് താഴേക്കിരുന്ന അവസ്ഥയാണ്. വാഹനങ്ങൾ കടന്നുപോവുമ്പോൾ വിള്ളൽ വലുതാകുന്നു. ഒരു വർഷമായി മുസ്ലിം ലീഗ് അടക്കം രാഷ്ട്രീയ പാർട്ടികൾ നിരന്തര പരാതികളും സമരങ്ങളുമായി രംഗത്തുണ്ട്. മുസ്ലിം ലീഗ് ഒപ്പുശേഖരണം നടത്തി പരാതി നൽകുകയും പാലത്തിൽ ഫ്ലക്സ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
സെന്റ് ജോൺസ് യു.പി സ്കൂൾ വിദ്യാർഥികൾ കലക്ടർക്ക് നിവേദനവും നൽകി. പാലത്തിന്റെ അപകടാവസ്ഥ നിരന്തരം വാർത്തയായതോടെയാണ് ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ ദിവസം മുട്ടവണ്ടി പാലം കടന്നുപോവുമ്പോൾ അപകടത്തിൽ പെട്ട് നിരവധി മുട്ടകൾ പൊട്ടി വലിയ നഷ്ടം നേരിട്ടിരുന്നു. ഇരുചക്ര വാഹനങ്ങൾ ഏറെ കഷ്ടപ്പെട്ടാണ് പാലം കടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.