കോട്ടയം: ഉരുൾപൊട്ടലിലും പ്രളയത്തിലുമായി പൂഞ്ഞാറിൽ മാത്രം തകര്‍ന്നത് 32 പാലങ്ങള്‍. ഇതിൽ പലതും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിനൊപ്പം പഞ്ചായത്തുകൾ നിർമിച്ച പാലങ്ങളും തകർന്നു. കരകളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ തകർന്ന് ഗതാഗതവും ദുഷ്കരമാക്കുന്നുണ്ട്. ചില പ്രദേശങ്ങൾ ഇപ്പോഴും ഒറ്റെപ്പട്ട നിലയിലാണ്. രോഗികളെപ്പോലും മറുകരയിൽ എത്തിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തകർന്ന പാലത്തിനടുത്തുവരെ വാഹനങ്ങളിൽ എത്തിച്ചശേഷം താങ്ങിയെടുത്ത് മറുകര എത്തിക്കുന്ന സ്ഥിതിയാണ്. കുത്തൊഴുക്കിൽ പൂഞ്ഞാർ മണ്ഡലത്തിലെ ചില പാലങ്ങൾ അപകടാവസ്ഥയിലാണ്.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെയും തലപ്പലം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വട്ടിയോട്ട പാലം, തീക്കോയി-തലപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മക്കൊളി-ഇളപ്പുങ്കല്‍ നടപ്പാലം, കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂപ്പന്മല പാലം, ഇളങ്കാട് ലിങ്ക് റോഡിലെ മുത്തനാട്ടുപടി പാലം, ഇളങ്കാട് ടോപ്പിലെ 39 റോഡ് പാലം, മൂപ്പന്മല ടോപ്പ് റോഡില്‍ ഇരുമ്പുപാലം, പൂഞ്ഞാര്‍ കാവുങ്കടവ് പാലം, മുണ്ടക്കയം വെള്ളനാടിയില്‍ കൊടുകപ്പലം പാലം എന്നിവയാണ് ഒഴുകിപ്പോയത്.
കൂട്ടിക്കല്‍ പഞ്ചായത്തിലെ മ്ലാക്കര പാലം തകര്‍ന്നതോടെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. തീക്കോയി പഞ്ചായത്തിലെ ഇല്ലിക്കുന്ന് തൂക്കുപാലം തകര്‍ന്നതോടെ നിരവധി കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്.
മുണ്ടക്കയം, ഓരുങ്കല്‍ കടവ്, മൂക്കംപെട്ടി, ചിറ്റാറ്റിന്‍കര കോസ്വേകളുടെയും കാവുംപാലം പാലത്തിെൻറയും കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലാണ്. പാറത്തോട് പഞ്ചായത്തിലെ ത്രിവേണി, കോരുത്തോട് പഞ്ചായത്തിലെ കരിങ്ങഴക്കല്പടി, ബാങ്ക്പടി കൊല്ലമ്പറമ്പില്‍ പാലം, മുണ്ടക്കയം പഞ്ചായത്തിലെ വേലനിലം തൂക്കുപാലം, വള്ളക്കടവ് പാലം, കുളമാക്കല്‍ അമ്പലംറോഡ് പാലം, വെള്ളനാടി പുളിക്കല്‍കട പാലം, ഇഞ്ചിയാനി-നീലമ്പാറ റോഡിലെ പാലം, 31ാംമൈല്‍ മൈലത്തടി പാലം, പൈങ്ങനപള്ളി പാലം, കീച്ചന്‍പാറ - എന്‍.എച്ച്-183 റോഡ് പാലം, ആനക്കുളം പാലം എന്നിവ അപകടാവസ്ഥയിലാണ്.
ശബരിമല തീർഥാടകർ വലയും
ശബരിമല പാത കൂടിയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ 26ാംമൈല്‍ പാലം, കാഞ്ഞിരപ്പള്ളി-എരുമേലി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടവനാല്‍കടവ് പാലം, ഇളങ്കാട് ടൗണിലെ പാലം എന്നിവക്ക് ബലക്ഷയം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇതിലൂടെ ഗതാഗതം നിരോധിച്ചു. മണ്ഡലകാലം അടുത്തിരിക്കെ ശബരിമല തീർഥാടകർ ഉൾപ്പെടെ യാത്രക്കാർ വലയും.
തകർന്ന പ്രധാന പാലങ്ങൾ പുർനിർമിക്കുന്നതുവരെ സൈന്യത്തിെൻറ സഹായത്തോടെ താൽക്കാലിക പാലം നിർമിക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പൂഞ്ഞാറിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രളയത്തെതുടർന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 100 കോടിയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. 200ലധികം വീടുകൾ തകർന്നതായാണ് റവന്യൂ വകുപ്പിെൻറ കണക്ക്.അറുനൂറിലധികം വീടുകൾ ഭാഗികമായി തകർന്നു. നിരവധി കുടിവെള്ള പദ്ധതികളും തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.