രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം
രാമപുരം: രാമപുരത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. പാലാ-കൂത്താട്ടുകുളം റോഡില്‍ രാമപുരം ടൗണിന് സമീപം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ മുന്‍വശത്താണ് അപകടം. ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ പരിക്ക് ഗുരുതരമാണ്.ശനിയാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം. ഇരുവാഹനങ്ങളും എതിര്‍ദിശയില്‍ നിന്നാണെത്തിയത്.
പിറവം ഡിപ്പോയുടെ ബസ് വൈറ്റിലയില്‍നിന്ന് പാലാക്ക് വരുകയായിരുന്നു.മധുരയില്‍ നിന്ന് വന്ന ലോറി പാലായില്‍ ലോഡിറക്കിയ ശേഷം കളമശേരിക്കും പോവുകയായിരുന്നു. ലോറി ഡ്രൈവര്‍ കൊല്ലം പുളിയന്‍ കോവില്‍ റോബിന്‍ ഭവനില്‍ റോബിനെ(38) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ബസ് ഡ്രൈവര്‍ കുറുപ്പംപടി സ്വദേശി സി. ശിവന്‍ (55), പൊന്‍കുന്നം സ്വദേശികളായ ആദര്‍ശ് കെ. പ്രവീണ്‍ (22), സുരേഷ്കുമാര്‍ (49), പീരുമേട് സ്വദേശികളായ ശരണ്യാ ശശി (24), സജീവ് (58), പൂവരണി സ്വദേശിനി അലീന (28), കരൂര്‍ സ്വദേശിനി ഉഷ (54), വള്ളിച്ചിറ സ്വദേശി സെബിന്‍ ഡൊമിനിക്ക് (32), കൊടിക്കുന്നം സ്വദേശിനി മിനി (51), രാമമംഗലം സ്വദേശി കുര്യാക്കോസ് (62), പൂഞ്ഞാര്‍ സ്വദേശിനി ജോമിറ്റ് (25), സജീവ് (24) എന്നിവരെ പാലാ ജനറൽ ആശുപത്രിയിലും രാമപുരം സ്വദേശിയായ മാധ്യമപ്രവർത്തകൻ എം.ആര്‍. രാജു (56)വിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസിന്റെയും ലോറിയുടെയും മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെത്തിച്ചത്. രണ്ടര മണിക്കൂറോളം പാലാ-കൂത്താട്ടുകുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. രാമപുരം പൊലീസും പാലായിൽനിന്നെത്തിയ അഗ്‌നിരക്ഷാ യൂനിറ്റും ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, ബിജു പുന്നത്താനം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.