1.5 കോടിയുമായി മുങ്ങിയ മുൻ പൊലീസുകാരൻ പിടിയിൽ

ചെറുതോണി: സഹപ്രവർത്തകരിൽനിന്നും മറ്റുമായി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ മുൻ പൊലീസുകാരനെ തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. ഇടുക്കി എ.ആർ ക്യാമ്പിലെ പൊലീസുകാരനായിരുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ഒറ്റത്തെങ്ങിൽ അമീർഷായാണ് (43) പിടിയിലായത്. 2019ലാണ് സംഭവം. സഹപ്രവർത്തകരായ പൊലീസുകാരിൽനിന്ന് പലപ്പോഴായി ഒന്നരക്കോടിയാണ് ഇയാൾ തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ട പൊലീസുകാർ ഇടുക്കി സ്‌റ്റേഷനിൽ പരാതിനൽകി. തുടർന്ന് മുങ്ങിയ ഇയാളെ സർവിസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഒളിവിൽപോയ ഇയാളെ ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കേസ് ഡി.സി.ആർ.ബിക്ക് കൈമാറുകയായിരുന്നു. ഡിവൈ.എസ്.പി ജിൻസൺ മാത്യുവിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഇടുക്കി എസ്.പി വി.യു. കുര്യാക്കേസിന്‍റെ നിർദേശാനുസരണം എസ്.ഐമാരായ മനു, സാഗർ സി.പി.ഒമാരായ ബിനുമോൻ, ജിജോ, ഷിനോജ്, സുരേഷ് എന്നിവർ ചെന്നൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അവിടെ സ്വകാര്യ വാഹനത്തിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന പ്രതിയെ രണ്ടുദിവസം ക്യാമ്പ് ചെയ്ത് തന്ത്രപൂർവം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇടുക്കിയിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി. FOTO TDL POLICE അമീർഷാ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.