ചങ്ങനാശ്ശേരി കുടിവെള്ള പദ്ധതിക്ക് 435 കോടിയുടെ ഭരണാനുമതി

ചങ്ങനാശ്ശേരി: നിയോജകമണ്ഡലത്തില്‍ പെടുന്ന മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകള്‍ക്കും ചങ്ങനാശ്ശേരി നഗരസഭക്കും മാത്രമായുള്ള കുടിവെള്ള പദ്ധതിക്ക് 435 കോടിയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജല്‍ ജീവന്‍ മിഷന്‍ (ജെ.ജെ.എം) പദ്ധതിയിലൂടെ അഞ്ച് പഞ്ചായത്തുകള്‍ക്ക് 420 കോടിയും അമൃത് പദ്ധതിയിലൂടെ ചങ്ങനാശ്ശേരി നഗരസഭക്ക് 15 കോടിയുമാണ് ലഭ്യമാകുക. 2024-ഓടെ ചങ്ങനാശ്ശേരി ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും വ്യക്തിഗത ഗാര്‍ഹിക കണക്ഷനുകളിലൂടെ സുരക്ഷിതവും മതിയായതുമായ കുടിവെള്ളം നല്‍കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. മാടപ്പള്ളി- 80കോടി, പായിപ്പാട്- 70, തൃക്കൊടിത്താനം- 96, വാഴപ്പള്ളി- ,84, കുറിച്ചി - 90, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി- 15 കോടി എന്നിങ്ങനെയാണ് തുക. അര്‍ബന്‍ മേഖലക്കുള്ള ജെ.ജെ.എം പദ്ധതി കേന്ദ്രം നിര്‍ത്തലാക്കിയതുകൊണ്ടാണ് അമൃത് പദ്ധതിയിലൂടെ ചങ്ങനാശ്ശേരി നഗരസഭക്ക് തുക ലഭ്യമാക്കിയത്. മാടപ്പള്ളിയിൽ 8983, പായിപ്പാട്ട് 6348, തൃക്കൊടിത്താനത്ത് 9057, വാഴപ്പള്ളിയിൽ 7000, കുറിച്ചിയിൽ 7754 എന്നീ ഗാര്‍ഹിക കണക്ഷനുകളാണ് 2024ല്‍ തീരുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്റോടില്‍നിന്ന് ഏകദേശം 19 കിലോമീറ്റര്‍ പുതിയ പൈപ്പ്ലൈന്‍ സ്ഥാപിച്ചു. ചങ്ങനാശ്ശേരിയില്‍ മോര്‍ക്കുളങ്ങരയിൽ വാട്ടര്‍ അതോറിറ്റിയുടെ പുതുതായി സ്ഥാപിക്കുന്ന 20 എം.എല്‍.ഡി വാട്ടര്‍ പ്ലാന്‍റില്‍ വെള്ളമെത്തിച്ച് അവിടെനിന്ന് ശുദ്ധീകരിച്ച ജലം 2.5 കിലോമീറ്റര്‍ അകലെ ചെറുകരകുന്നില്‍ എത്തിച്ച് അവിടെനിന്ന് എല്ലായിടത്തേക്കും വിതരണം ചെയ്യാനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിശദ എസ്റ്റിമേറ്റ് അടിയന്തരമായി തയാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടിയിലേക്ക് നീങ്ങാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.