മകളെ പീഡിപ്പിച്ച പിതാവിന് 21 വർഷം കഠിനതടവ്

മുട്ടം: പ്രായപൂർത്തിയാകാത്ത പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ഒന്നിൽ പിതാവിന് 21 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കാളിയാർ പൊലീസ് ചാർജ് ചെയ്ത കേസിൽ തൊടുപുഴ സ്‌പെഷൽ കോടതി ജഡ്ജി നിക്‌സൻ എം. ജോസഫാണ് ശിക്ഷ വിധിച്ചത്. ജില്ല ശിശുക്ഷേമ സമിതിയുടെ അന്വേഷണത്തിലാണ് കുട്ടികൾ ഒരു വർഷമായി ലൈംഗികാതിക്രമത്തിന് ഇരകളായതായി കണ്ടെത്തിയത്. സഹോദരികളിൽ ഇളയ കുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി. മൂത്തകുട്ടിയുടെ കേസിൽ വിസ്താരം തുടങ്ങാനിരിക്കുകയാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ആറ് വർഷം കഠിന തടവും 25,000 രൂപ പിഴയും ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് ആറ് വർഷം കഠിന തടവും 25,000 രൂപ പിഴയും പ്രതി രക്ഷകർത്താവായതിനാൽ ആറ് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ എട്ട് മാസം കൂടി തടവ് അനുഭവിക്കണം. പ്രതി പിതാവായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആറ് മാസം കഠിന തടവും 15,000 രൂപ പിഴയും വേറെയുമുണ്ട്. കൂടാതെ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും ഇതു കൂടാതെ ശിക്ഷിച്ചു. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. കുട്ടിയുടെ ഭാവി സംരക്ഷിക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റി രണ്ട് ലക്ഷം രൂപ 30 ദിവസത്തിനകം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. പ്രോസിക്യൂഷന് വേണ്ടി പി.ബി. വാഹിദ ഹാജരായി. കുട്ടികളുടെ മാതാവ് നേരത്തേ വീടുവിട്ട് പോയിരുന്നു. മുത്തശ്ശിയോടൊപ്പം താമസിക്കുന്ന കുട്ടികളെ സ്ഥിരമായി മദ്യപിച്ചെത്തുന്ന പിതാവ് പീഡിപ്പിക്കുകയായിരുന്നു. കൗൺസലിങ്ങിലാണ് കുട്ടികൾ വിവരം വെളിപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.