പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് 20 ലക്ഷം തട്ടി; സ്ത്രീകളടക്കം നാലുപേര്‍ അറസ്റ്റില്‍

അടിമാലി: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 20 ലക്ഷം തട്ടിയ സംഭവത്തില്‍ യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. അടിമാലി പൊളിഞ്ഞപാലം പൂറപ്പാറയില്‍ സരിത എല്‍ദോസ് (39), കോട്ടയം കാണക്കാരി പട്ടിത്താനം ചെരുവില്‍ ശ്യമളകുമാരി പുഷ്‌കരന്‍ (സുജ -55), മകന്‍ വിമല്‍ പുഷ്‌കരന്‍ (29), ബന്ധു കോട്ടയം കണക്കാരി പട്ടിത്താനം ചെരുവില്‍ ജയകുമാര്‍ കുട്ടന്‍ (42) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി സ്വദേശികളായ ജയന്‍, ഷിജു, പീറ്റര്‍, മത്തായി, രാജേഷ് എന്നിവരില്‍നിന്ന് 20 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. മുഖ്യപ്രതി ജയകുമാര്‍ അടിമാലിയില്‍ ഓട്ടോ ഓടിക്കുന്ന സരിതയുമായി പരിചയപ്പെട്ടു. തുടര്‍ന്ന് പണം ഇരട്ടിപ്പിക്കുന്നതിനെപ്പറ്റിയും വിദേശത്ത് ഉള്‍പ്പെടെ ഷെയർ മാര്‍ക്കറ്റിങ് നടത്തുന്നതിനെക്കുറിച്ചും ബോധ്യപ്പെടുത്തിയ ശേഷം വേഗത്തില്‍ പണം ഇരട്ടിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ചു. വന്‍തുക കമീഷനും വാഗ്ദാനം ചെയ്തു. ഇതോടെ അടിമാലിയില്‍ പ്രവര്‍ത്തിക്കാന്‍ സരിത തയാറായി. സഹായികളായി ശ്യാമളകുമാരി, വിമല്‍ എന്നിവരെ അടിമാലിയിലെത്തിച്ച് സരിതക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കി. ജയകുമാർ നിർദേശിച്ച അക്കൗണ്ടിലേക്ക് സരിത വഴിയാണ് പരാതിക്കാരില്‍നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തത്. തുടക്കത്തില്‍ ചിലര്‍ക്ക് ഇരട്ടി പണം നല്‍കിയെങ്കിലും പിന്നീട് നല്‍കാതായി. നല്‍കുന്ന പണം ആഴ്ചയിലും മാസത്തിലും ഗഡുക്കളായി ഇടപാടുകാരുടെ അക്കൗണ്ടില്‍ തിരികെ എത്തുമെന്നും 10 മാസംകൊണ്ട് നിക്ഷേപിക്കുന്ന തുക ഇരട്ടിയാകുമെന്നുമാണ് വിശ്വസിപ്പിച്ചിരുന്നത്. സരിതക്ക് പുറമെ വേറെയും എജന്റുമാര്‍ ഉണ്ടെങ്കിലും മറ്റാരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടന്നതായാണ് വിവരം. വീട്ടമ്മമാരും തൊഴിലുറപ്പ് തൊഴിലാളികളും അയൽക്കൂട്ട സംഘങ്ങളുമാണ് പ്രധാനമായും തട്ടിപ്പിന് ഇരകളായത്. ജയകുമാര്‍ കോട്ടയം ജില്ലയിലും സമാന തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇടുക്കി എ.എസ്.പി രാജപ്രസാദിന്‍റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. അടിമാലി സ്റ്റേഷനിലെ എസ്.ഐമാരായ അബ്ദുൽഖനി, ടി.പി. ജൂഡി, നൗഷാദ്, അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. idg adi 2 thattippu ചിത്രങ്ങള്‍. 1) സരിത എല്‍ദോസ്, 2)ശ്യാമളാകുമാരി 3)ജയകുമാര്‍ 4) വിമല്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.