സുരക്ഷാ സംവിധാനങ്ങളില്ലാതെ ഈരാറ്റുപേട്ട-വാഗമൺ സമാന്തരപാത

ഈരാറ്റുപേട്ട: സുരക്ഷാസംവിധാനങ്ങളുടെ അഭാവത്തിൽ അപകടക്കെണിയായി ഈരാറ്റുപേട്ട-വാഗമൺ സമാന്തരപാത. തീക്കോയി-മുപ്പതേക്കർ-ഒറ്റയീട്ടി-വാഗമൺ വരെ നീളുന്ന സമാന്തര പാതയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, നടപടിയൊന്നുമില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഇതിൽ ഒരാൾ മരിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആറ് ജീവനാണ് ഈ റോഡിൽ നഷ്ടപ്പെട്ടത്. ഓരോ അപകടം കഴിയുമ്പോഴും ക്രാഷ് ബാരിയറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തുമെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ല. ഒറ്റയീട്ടി ഭാഗത്തുനിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. ഒരുവശത്ത് ചെങ്കുത്തായ പാറക്കെട്ടുകളും മറുവശത്ത് 500 അടി വരെ താഴ്ചയുള്ള കൊക്കയുമാണ്. റോഡിൽ പലഭാഗത്തും വെള്ളം ഒഴുകിപ്പോകുന്നതിന് ഹംപുകളും സ്ഥാപിച്ചിട്ടുണ്ട്. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ ഈ ഹംപുകളിൽ ചാടി നിയന്ത്രണം വിട്ടാണ് അപകടങ്ങൾ പലതും ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞയാഴ്ച മഞ്ഞപ്പാറ ഭാഗത്തുണ്ടായ അപകടത്തിൽപെട്ട കാർ 400 അടിയോളം താഴ്ചയിലാണ് പതിച്ചത്. ജനവാസം കുറഞ്ഞ പ്രദേശമായതിനാൽ ഇത്രയും താഴെ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുന്നത് കാലതാമസവും വരുത്തും. ഇത് അപകടത്തിൽപെടുന്നവർ മരിക്കുന്നതിനുള്ള സാധ്യതയും കൂട്ടും. പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തത് പ്രദേശവാസികളല്ലാത്തവർക്ക് അപകടസാധ്യത അറിയാൻ സാധിക്കുന്നില്ല. വാഗമണ്ണിലേക്കുള്ള പ്രധാന റോഡ് തകർന്ന് കിടക്കുന്നതിനാൽ ധാരാളം വാഹനങ്ങളാണ് ഇതുവഴി വരുന്നത്. റോഡിനിരുവശത്തെയും കാട് തെളിക്കുകയും ക്രാഷ് ബാരിയറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുകയും ചെയ്താൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. പടം ഈരാറ്റുപേട്ട-വാഗമൺ സമാന്തരപാത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.