കർഷകർക്ക് ആശ്വാസമേകാൻ ജില്ല പഞ്ചായത്തിന്‍റെ മൂന്ന് കൊയ്ത്ത്-മെതി യന്ത്രങ്ങൾ കൂടി

കോട്ടയം: നെൽകർഷകർക്ക് ആശ്വാസമേകി വിളവെടുപ്പിനായി ജില്ലയിൽ മൂന്നു കൊയ്ത്ത്-മെതിയന്ത്രങ്ങൾ കൂടി. വാർഷിക പദ്ധതിയിലുൾപ്പെടുത്തി 85.5 ലക്ഷം രൂപ ചെലവഴിച്ച് ജില്ല പഞ്ചായത്ത് വാങ്ങിയ മൂന്ന് കൊയ്ത്ത്-മെതിയന്ത്രങ്ങളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂർ ചെറുവാണ്ടൂർ പുഞ്ച പാടശേഖരത്തിൽ ജോസ് കെ.മാണി എം.പി നിർവഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറകളുടെ കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയായ സ്മാം പദ്ധതിയിൽ 50 ശതമാനം സബ്സിഡിയോടെ കർഷകർ വാങ്ങിയ രണ്ടു ട്രാക്ടറുകളുടെ വിതരണവും എം.പി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി അധ്യക്ഷതവഹിച്ചു. ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് പടികര മുഖ്യപ്രഭാഷണം നടത്തി. കൃഷി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ടി. സുമേഷ്കുമാർ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോസ് പുത്തൻകാല, പി.എം. മാത്യു, രാജേഷ് വാളിപ്ലാക്കൻ, നഗരസഭാംഗങ്ങളായ എസ്. ബീന, എം.കെ. സോമൻ, പാടശേഖര സമിതി കൺവീനർ അഡ്വ. പ്രശാന്ത് രാജൻ, കൃഷി അസി. എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു. ട്രാക്ടറടക്കമുള്ള കാർഷികയന്ത്രങ്ങൾ https://agrimachinery.nic.in/ എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്താൽ വ്യക്തികൾക്ക് 40 മുതൽ 60 ശതമാനം വരെയും ഗ്രൂപ്പുകൾക്ക് 80 ശതമാനം വരെയും സബ്സിഡിയോടെ ലഭിക്കും. ജില്ലയിൽ ഇതോടെ 11 കൊയ്ത്ത്-മെതി യന്ത്രങ്ങൾ ലഭ്യമാവും. കൊയ്ത്ത്-മെതി യന്ത്രങ്ങളുടെ വാടകയിനത്തിൽ മാത്രം കഴിഞ്ഞവർഷം 14ലക്ഷം രൂപ കോഴയിലെ കാർഷിക യന്ത്രങ്ങൾ വാടകക്ക് നൽകുന്ന കസ്റ്റം ഹയറിങ് സെന്‍ററിന് ലഭിച്ചതായി കൃഷി അസി. എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. ജില്ല പഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിലൂടെ 27 ലക്ഷം രൂപയുടെ കൊയ്ത്ത്-മെതിയന്ത്രം കഴിഞ്ഞ മാർച്ചിൽ നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.