തിരുവല്ല: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനത്തെ ബി.ജെ.പി ഭരണത്തിന് ദേശീയതലത്തില്‍ മാന്യത നല്‍കുന്നതിന് വേണ്ടി ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേരള ചീഫ് സെക്രട്ടറി ഗുജറാത്ത് സന്ദര്‍ശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നഗരസഭ നിർമിച്ച ഷീ ലോഡ്ജിന്‍റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. 2013ല്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ ഗുജറാത്ത് സന്ദര്‍ശിച്ചതിനെ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി രൂക്ഷമായാണ് വിമര്‍ശിച്ചത്. വര്‍ഗീയശക്തികള്‍ ഭരിക്കുന്ന സംസ്ഥാനത്ത് കേരളത്തിലെ ഒരുമന്ത്രി പോയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അനുമതിയോടെയാണെന്നും ബി.ജെ.പിയെ സഹായിക്കാനും വേണ്ടിയാണെന്നുമാണ് പിണറായി പറഞ്ഞത്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് കേരളത്തിലെ ചീഫ് സെക്രട്ടറി അവിടെ പോകാന്‍ തീരുമാനിക്കുകയും ഗുജറാത്ത് മോഡലിനെക്കുറിച്ച് പ്രകീര്‍ത്തിക്കുകയും ചെയ്തത് മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശപ്രകാരമാണ്. കേരള മോഡലില്‍ അഭിമാനിച്ചിരുന്ന സി.പി.എം നേതാക്കാള്‍ ഇപ്പോള്‍ ഗുജറാത്ത് മോഡലില്‍ അഭിമാനിക്കുന്നത് വളരെ വിചിത്രമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍പോലും ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെ വാഴ്ത്തുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്തിന്‍റെ സാമ്പത്തികനില തകര്‍ന്ന് തരിപ്പണമായ സാഹചര്യത്തിലും സില്‍വര്‍ ലൈനുമായി പോകുന്നതിനെ യു.ഡി.എഫ് ശക്തിയായി എതിര്‍ക്കുകതന്നെ ചെയ്യും. സാമ്പത്തികനില വ്യക്തമാക്കുന്നതിന് ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് പി.സി. ജോര്‍ജ് പറഞ്ഞത്. ആരെ സന്തോഷിപ്പിക്കാനാണ് ഇത് പറഞ്ഞതെന്ന് വ്യക്തമല്ല. കരുതലോടെ മുന്‍കൂട്ടി നടത്തിയ പ്രസംഗമാണിത്. അതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സിനിമമേഖലയില്‍നിന്ന് നിരന്തരം പരാതികള്‍ ഉയരുകയാണ്. അതിനെ ഗൗരവത്തോടുകൂടിയാണ് നോക്കിക്കാണേണ്ടത്. സര്‍ക്കാര്‍ എന്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുന്നത്? റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം. കെ-റെയില്‍ കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കുമെന്ന് പറയുന്ന കാനം രാജേന്ദ്രന്‍ ആദ്യം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.