പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ച് പണം കവർന്ന സംഘം അറസ്റ്റിൽ

ചെങ്ങമനാട്: പെട്രോൾ ബങ്കിൽ ഇന്ധനം നിറക്കാനെന്ന വ്യാജേന ബൈക്കിലെത്തി ജീവനക്കാരനെ മർദിച്ച് പണമടങ്ങിയ ബാഗ് കവർന്ന മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റ്യാടി വീട്ടിൽ മുഹമ്മദ് ആഖിബ് (23), അരയൻപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് വാസിം (31), പക്കർഖാൻ പുരയ്ക്കൽ വീട്ടിൽ സഫ്വാൻ (28) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാത നെടുമ്പാശ്ശേരി കോട്ടായിയിൽ ഈ മാസം 20ന് പുലർച്ച 2.30നാണ് സംഭവം. പെട്രോൾ ബങ്കിലെത്തിയ മൂവർസംഘം 500 രൂപക്ക് പെട്രോൾ ആവശ്യപ്പെട്ടു. ഈ സമയം ഏറ്റവും പിന്നിലിരുന്നയാൾ താഴെ ഇറങ്ങി നിന്നു. പെട്രോൾ നിറച്ചശേഷം പണം നൽകാതെ ബൈക്കിലിരുന്ന രണ്ട് പേർ മുന്നോട്ട് പാഞ്ഞതോടെ മൂന്നാമൻ കൗണ്ടറിലെ ബാഗ് കവർന്ന് ഓടി മറയുകയായിരുന്നു. ബൈക്കിന് പിറകെ ഓടിയ അന്തർ സംസ്ഥാന തൊഴിലാളിയെ ചവിട്ടി വീഴ്ത്തിയാണ് പ്രതികൾ കടന്നത്. ജീവനക്കാരന് നിസ്സാര പരിക്കേറ്റു. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് ഊർജിത അന്വേഷണം നടത്തിവരുകയായിരുന്നു. അതിനിടെയാണ് പ്രതികൾ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കേന്ദ്രീകരിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. പ്രതികൾ ട്രെയിനിൽ മംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏഴ് കേസുകളെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. മുഹമ്മദ് ആഖിബിന്‍റെ നേതൃത്വത്തിലായിരുന്നു മോഷണങ്ങൾ. ഇവർക്കെതിരെ പരപ്പനങ്ങാടി സ്റ്റേഷനിലും ആറ് കേസുണ്ട്. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ചെങ്ങമനാട് ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാർ, ഇൻസ്പെക്ടർമാരായ പി.ജെ. കുര്യാക്കോസ്, പി.ബി. ഷാജി, എ.എസ്.ഐ മാരായ രാജേഷ് കുമാർ, സിനിമോൻ സി.പി.ഒമാരായ കൃഷ്ണരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.