പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കണമെന്ന് നാട്ടുകാർ; പൊലീസ് സ്റ്റേഷനിൽ സംഘർഷാവസ്ഥ

കട്ടപ്പന: പുല്ലുമേട്, സുൽത്താനിയ ക്ഷേത്രങ്ങൾ താഴിട്ടുപൂട്ടി. തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പുല്ലുമേട്, സുൽത്താനിയ കാളിയമ്മൻ, ഗണപതി ക്ഷേത്രങ്ങൾ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ ക്ഷേത്ര ഭാരവാഹികൾ താഴിട്ട് പൂട്ടിയതിനെച്ചൊല്ലിയാണ് ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ സംഘർഷാവസ്ഥ ഉണ്ടായത്. ക്ഷേത്രം തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് ഉപ്പുതറ പൊലീസ് സ്റ്റേഷനിലേക്ക് നൂറുകണക്കിന് ആളുകൾ എത്തുകയായിരുന്നു. അതേസമയം, ക്ഷേത്രത്തിന്‍റെ പൂട്ടു പൊളിച്ചെന്ന പരാതിയുമായി ഭാരവാഹികളും ഉപ്പുതറ സ്റ്റേഷനിലെത്തി. ക്ഷേത്രം തുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയവർ അവിടെ പരാതിയുമായി എത്തിയ ക്ഷേത്ര ഭാരവാഹികളെ കണ്ടതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. രണ്ടു വർഷമായി ക്ഷേത്രവും സ്ഥലവും തങ്ങളുടെ കൈവശത്തിലാണെന്ന് അവകാശപ്പെടുന്ന സ്വകാര്യ വ്യക്തിയും അയാളുൾപ്പെടുന്ന ക്ഷേത്ര ഭാരവാഹികളുമാണ് ക്ഷേത്രം താഴിട്ടു പൂട്ടിയത്. കഴിഞ്ഞ വർഷം മാരിയമ്മൻ ആഘോഷത്തിന് ഒരാഴ്ച ക്ഷേത്രം തുറന്ന് നൽകിയിരുന്നു. എന്നാൽ, ഈ വർഷം തുറന്നു നൽകാൻ ഭാരവാഹികൾ തയാറായില്ല. ഇതേതുടർന്ന് പ്രദേശവാസികളും തൊഴിലാളികളും ചേർന്ന് ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിച്ച് ഉത്സവം നടത്തി. പിറ്റേന്ന് ക്ഷേത്രഭാരവാഹികൾ പുതിയ താഴും താക്കോലും ഉപയോഗിച്ച് വീണ്ടും ക്ഷേത്രം പൂട്ടി. ഇതറിഞ്ഞ തൊഴിലാളികൾ പ്രകോപിതരാകുകയും 10 വാഹനത്തിലായി നൂറുകണക്കിന് ആളുകൾ ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ കൂട്ടമായി എത്തുകയുമായിരുന്നു. തൊഴിലാളി സ്ത്രീകൾ ഉൾപ്പെടെയാണ് ക്ഷേത്രം തുറന്ന് തരണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയത്. ക്ഷേത്രം തുറന്ന് തരാതെ മടങ്ങില്ലെന്ന് തൊഴിലാളികൾ വാശിപിടിച്ചതോടെ പൊലീസ് വിഷമത്തിലായി. സംഘടിച്ചുനിന്ന തൊഴിലാളികളെ സ്റ്റേഷൻ കെട്ടിട പരിധിയിൽനിന്ന് മാറ്റിയ ശേഷം പൊലീസിന്‍റെ നേതൃത്വത്തിൽ, തൊഴിലാളികളുടെ ഭാഗത്തുനിന്നും ക്ഷേത്രം ഭാരവാഹികളുടെ ഭാഗത്തുനിന്നും ആളുകളെ വിളിച്ച് സംസാരിച്ചു അനുനയിപ്പിച്ച് വിട്ടയച്ചു. ഉപ്പുതറ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ വിഷയം ഞായറാഴ്ച വീണ്ടും ചർച്ച ചെയ്ത് പ്രശനപരിഹാരം ഉണ്ടാക്കി നൽകുമെന്ന ഉറപ്പിൽ ഒരു മണിക്കൂറിനുശേഷം തൊഴിലാളികൾ പിരിയുകയായിരുന്നു. ഫോട്ടോ. ഉപ്പുതറ പൊലീസ് സ്റ്റേഷനിലുണ്ടായ സംഘർഷവസ്ഥ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.