ആവേശം വിതറി വടംവലി; കലക്ടറെ വീഴ്ത്തി ജനപ്രതിനിധികൾ

സമ്മാനമായി ഞാലിപ്പൂവൻ പഴക്കുല കോട്ടയം: വടംവലിയിൽ കലക്ടറെ വീഴ്ത്തി ജനപ്രതിനിധികൾ. കലക്ടറും ജില്ല പൊലീസ് മേധാവിയും നേതൃത്വം നൽകിയ വനിത ഉദ്യോഗസ്ഥ സംഘത്തെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലെ ജില്ലയിലെ വനിത ജനപ്രതിനിധികളുടെ ടീമാണ് തോൽപിച്ചത്. നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന-വിപണനമേളയുടെ പ്രചരണാർഥം തിരുനക്കര മൈതാനത്തായിരുന്നു വനിത സൗഹൃദ വടംവലി മത്സരം. ഒരുവശത്ത് കലക്ടർ ഡോ. പി.കെ. ജയശ്രീയുടെയും ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെയും നേതൃത്വം നൽകിയ ടീമും മറുവശത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മിയുടെ നേതൃത്വത്തിലെ ടീമുമാണ് അണിനിരന്നത്. വടംവലി മത്സരം ഉദ്ഘാടനം ചെയ്ത സി.കെ. ആശ എം.എൽ.എ തന്നെ വിസിലടിച്ച് റഫറി റോളിൽ മത്സരം നിയന്ത്രിച്ചു. കാണികൾ ഹർഷാരവത്തോടെയാണ് മത്സരത്തെ പ്രോത്സാഹിപ്പിച്ചത്. രണ്ടുതവണയും ജനപ്രതിനിധികൾ ഉദ്യോഗസ്ഥരെ വലിച്ചിട്ടതോടെ മത്സരം സമാപിച്ചു. കലക്ടറും പൊലീസ് മേധാവിയും ചേർന്ന് വിജയികളായ ജനപ്രതിനിധികളുടെ സംഘത്തിന് സമ്മാനമായി ഞാലിപ്പൂവൻ പഴക്കുല കൈമാറി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി നയിച്ച ടീമിൽ കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്, ജെസി ഷാജൻ, അംഗങ്ങളായ കെ.വി. ബിന്ദു, ഹേമലത പ്രേംസാഗർ, ഡോ. റോസമ്മ സോണി, ഹൈമി ബോബി, കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു, കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനിൽ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സിന്ധു ജയകുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കവിത ലാലു, വാഴൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സേതുലക്ഷ്മി എന്നിവർ അണിനിരന്നു. കലക്ടർ നയിച്ച ടീമിൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപ, എ.ഡി.എം ജിനു പുന്നൂസ്, ഡി.എം.ഒ എൻ. പ്രിയ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ബീന ജോർജ്, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, എ.ഡി.സി ജനറൽ ജി. അനീസ്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ, ജില്ല ശിശു സംരക്ഷണ ഓഫിസർ കെ.എസ്. മല്ലിക, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അസി. എഡിറ്റർ കെ.ബി. ശ്രീകല, സ്പോർട്സ് കൗൺസിൽ സെക്രട്ടറി രഞ്ജിനി രാമചന്ദ്രൻ, പൊതുമരാമത്ത് റോഡ്സ് വിഭാഗം ജീവനക്കാരായ എസ്. ലിമ, പി. പ്രീത എന്നിവർ പങ്കാളികളായി. -------------- പടം -DP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.