എന്‍റെ കേരളം: പ്രദര്‍ശന-വിപണനമേള നാളെ മുതൽ

കോട്ടയം: സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോട്​ അനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്‍റെ കേരളം' പ്രദര്‍ശന-വിപണനമേളയും ജില്ലതല ആഘോഷങ്ങളും വ്യാഴാഴ്ച നാഗമ്പടം മൈതാനത്ത് ആരംഭിക്കും. പ്രവേശനം സൗജന്യം. മേളയുടെ മുന്നോടിയായി രാവിലെ 9.30ന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ജില്ല സ്പോര്‍ട്സ് കൗണ്‍സിലും ജില്ല ലൈബ്രറി കൗണ്‍സിലും അണിനിരക്കും. രാവിലെ 11ന് നാഗമ്പടം മൈതാനത്തെ പ്രത്യേകവേദിയില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ലൈഫ് വീടുകളുടെ താക്കോല്‍ വിതരണവും, 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും കലാ-സാംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനവും നടക്കും. വിവിധ ധനസഹായങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍, കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യും. മേളയില്‍ 67 വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കും. 60,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലില്‍ 155 സ്റ്റാളുകളാണുള്ളത്. 100 വിപണനസ്റ്റാളുകളും 55 തീം സ്റ്റാളുകളും ഭക്ഷ്യമേളയും കാര്‍ഷികോല്‍പന്ന പ്രദര്‍ശന-വിപണന മേളയും കലാപരിപാടികളും നടക്കും. ജില്ലയില്‍നിന്നുള്ള വിവിധ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളും ടെക്നോ ഡെമോയില്‍ പങ്കെടുക്കും. റോബോട്ടിക്സ് അടക്കം പരിചയപ്പെടുത്തും. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്‍പശാലയും നടക്കും. മൃഗസംരക്ഷണവകുപ്പിന്‍റെ സൗജന്യ പെറ്റ് ക്ലിനിക്, ഭക്ഷ്യ-മണ്ണ്-പാല്‍ പരിശോധനകള്‍, വിവിധ വകുപ്പുകള്‍, അക്ഷയ എന്നിവയുടെ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആരോഗ്യം, ഹോമിയോ, ഐ.എസ്.എം വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ഷുഗര്‍ പരിശോധന എന്നിവയും ലഭ്യമാകും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഡിസ്‌കൗണ്ടോടെ പാക്കേജുകള്‍ ലഭ്യമാകും. പൊലീസിന്‍റെ ഡോഗ് ഷോയും അരങ്ങേറും. ദിവസവും സര്‍ക്കാറിന്‍റെ വികസനപദ്ധതികളുമായി ബന്ധപ്പെട്ട തത്സമയക്വിസ് നടക്കും. വിജയികള്‍ക്ക് ഫലകവും സമ്മാനങ്ങളും ലഭിക്കും. നാടകങ്ങള്‍, ഗാനമേള, ഫ്യൂഷന്‍ മ്യൂസിക്, മിമിക്രി മെഗാ ഷോ, ഏഴു ഭാഷയിലെ സംഗീതപരിപാടി, ഡാന്‍സ് മെഗാ ഷോ, കായികാഭ്യാസപ്രകടനം എന്നിവ അരങ്ങേറും. മികച്ച തീം - വിപണന - ഭക്ഷ്യമേള സ്റ്റാളുകള്‍ക്കു പുരസ്‌കാരം നല്‍കും. കോവിഡ് പ്രതിസന്ധി അതിജീവിച്ച് മുന്നോട്ടുകുതിക്കാന്‍ വ്യവസായ സംരംഭങ്ങള്‍ക്കും കലാകാരന്മാര്‍ക്കും വിവിധ മേഖലകളിലുള്ളവര്‍ക്കും സഹായകമാകുന്ന നിലയിലാണ് മേള സംഘടിപ്പിച്ചത്. വാര്‍ത്തസമ്മേളനത്തില്‍ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി ഡി. ശില്‍പ, ഐ.-പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ്കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ.അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.