കെ.ഡി.എച്ച്.പിക്ക് കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ

മൂന്നാർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തേയില വ്യവസായ സ്ഥാപനമായ മൂന്നാറിലെ കെ.ഡി.എച്ച്.പി കമ്പനിക്ക് കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷനും കാർബൺ നെറ്റ് നെഗറ്റിവ് എമിഷൻ പദവിയും ലഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. ഇന്ത്യയിലെ വൻകിട തേയിലത്തോട്ടം മേഖലയിൽനിന്ന് കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ കമ്പനിയെന്ന ബഹുമതിയും കെ.ഡി.എച്ച്.പിക്കാണ്. നോർവേയിലെ നാൻസെൺ ഗ്രൂപ് അംഗമായ നാൻസെൺ എൻവയൺമൻെറ് റിസർച് സൻെറർ (ഇന്ത്യ) ഒമ്പതു മാസമായി മൂന്നാറിലെ തോട്ടങ്ങളിൽ ഇത് സംബന്ധിച്ച് വിശദമായ ശാസ്ത്രീയപഠനങ്ങൾ നടത്തിയിരുന്നു. കെ.ഡി.എച്ച്.പിയുടെ ആവാസവ്യവസ്ഥയിൽനിന്ന് ആഗിരണം ചെയ്യുന്ന മൊത്ത കാർബണിന്‍റെ അളവ് അത് പുറത്തുവിടുന്നതിനെക്കാൾ നാലു മടങ്ങ് കൂടുതലാണെന്ന് നാൻസെണിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടിഷ് സ്റ്റാൻഡേർഡ് ഇൻസ്‌റ്റിറ്റ്യൂഷന്‍റെ പി.എ.എസ് 2060 മാനദണ്ഡമാക്കിയാണ് കെ.ഡി.എച്ച്.പിയുടെ കാർബൺ പൂൾ വിലയിരുത്തിയത്. ആവാസവ്യവസ്ഥയുടെ എല്ലാ വശങ്ങളിൽനിന്നും കാർബണിന്റെ ആഗിരണം കണക്കാക്കാൻ ബഹുമുഖ സമീപനമാണ് സ്വീകരിച്ചത്. ഇതേ പഠനത്തിൽ കെ.ഡി.എച്ച്.പിയുടെ ഭൂപ്രകൃതിയിൽനിന്ന് പ്രതിവർഷം ഏകദേശം 3.9 ലക്ഷം ടൺ ഓക്സിജൻ പുറത്തുവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ഉന്നമനത്തിന് തോട്ടം വ്യവസായം പ്രധാന പങ്കുവഹിക്കുന്നതായി കെ.ഡി.എച്ച്.പി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ കെ. മാത്യു എബ്രഹാം പറഞ്ഞു. റിപ്പിൾ ടീ എന്ന ബ്രാൻഡിന്‍റെ ഉൽപാദകരായ കെ.ഡി.എച്ച്.പിയിൽ പതിനായിരത്തിലധികം തൊഴിലാളികളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.