'സൃഷ്ടി' പ്രദർശനം തിങ്കളാഴ്ച മുതൽ

കോട്ടയം: പത്താമുട്ടം സെന്‍റ് ഗിറ്റ്സ് എൻജിനീയറിങ് കോളജി‍ൻെറ നേതൃത്വത്തിലെ 'സൃഷ്ടി' അഖിലേന്ത്യ എൻജിനീയറിങ് പ്രോജക്ട് പ്രദർശനം ഈമാസം 25, 26 തീയതികളിൽ  കാമ്പസിൽ നടക്കും. ടെക്‌നോളജി വിദ്യാർഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രദർശനത്തി‍ൻെറ എട്ടാമത് എഡിഷനാണ് നടക്കുന്നത്. 'സാങ്കേതികവിദ്യ പാർശ്വവത്കരിക്കപ്പെട്ടവർക്കായ്' എന്നതാണ് പ്രദർശനവിഷയം. പാർശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തി‍ൻെറ മുഖ്യധാരയിലേക്ക് നയിക്കുവാൻ പര്യാപ്തമായ സാങ്കേതിക കണ്ടുപിടിത്തങ്ങളായിരിക്കും മുഖ്യ ആകർഷണം. അപകടകരമായ തൊഴിലിടങ്ങളിലെ പുതിയ സാങ്കേതിക സുരക്ഷ സംവിധാനങ്ങൾ, അതിവേഗത്തിലുള്ള കമ്യൂണിക്കേഷൻ ആൻഡ് മൊബിലിറ്റി, ആരോഗ്യ-കാർഷിക മേഖലകളിലെ പുതുതലമുറ സാങ്കേതിക വിദ്യകൾ, ഭിന്നശേഷിക്കാർക്ക് സഹായകരമായ നൂതന സാങ്കേതിക ഉപകരണങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ ഊന്നിയുള്ള പ്രൊജക്ടുകളാണ് പ്രദർശിപ്പിക്കുകയെന്ന് സംഘാടകൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രദർശനത്തിലെ ഏറ്റവും മികച്ച പ്രോജക്ടിന് 'ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്' നൽകും. ഒരുലക്ഷം രൂപയാണ് സമ്മാനത്തുക. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സൗജന്യമായി പ്രദർശനം കാണാം. ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള 'സമീക്ഷ' പോസ്റ്റർ പ്രസന്‍റേഷൻ മത്സരം 26ന് നടക്കും. വാർത്തസമ്മേളനത്തിൽ 'സൃഷ്ടി 2022' ചീഫ് സ്റ്റാഫ് കോഓഡിനേറ്റർ ഡോ. എം. സുരേഷ് ബാബു, കോകോഓഡിനേറ്റർ ഡോ. അരുൺ മധു, സ്റ്റുഡന്‍റ് കോഓഡിനേറ്റർമാരായ ദിയ സാറാ പോൾ, കെ.എസ്. അർജുൻ, പബ്ലിക് റിലേഷൻസ് ഓഫിസർ ടോം ദാസ്, മീഡിയ കണ്‍വീനർ ബി. വിനയകുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.