മര്യാദക്കല്ലെങ്കിൽ വനപാലകരെ വഴിയിലിറക്കില്ലെന്ന് എം.എം. മണി

അടിമാലി: കർഷകരോട് മര്യാദക്ക് പെരുമാറിയില്ലെങ്കിൽ ഫോറസ്റ്റ് റേഞ്ചർമാരും ഡി.എഫ്.ഒമാരും വഴിയിലിറങ്ങാത്ത സാഹചര്യം ഉണ്ടാക്കുമെന്ന് മുൻ മന്ത്രി എം.എം. മണി. കേന്ദ്ര വനസംരക്ഷണ നിയമം ചൂണ്ടിക്കാട്ടി വികസനത്തിന് തുരങ്കംവെക്കാന്‍ വനപാലകര്‍ ശ്രമിച്ചാല്‍ നേരിടും. ശമ്പളം ഇവിടെയും കൂറ് അവിടെയുമെന്ന മനോഭാവമാണെങ്കിൽ വനപാലകരെ വഴിയിലിറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണത്തിനും വനപാലകരുടെ കർഷകദ്രോഹ നടപടിക്കുമെതിരെ കേരള കർഷക സംഘം അടിമാലി കൂമ്പൻപാറ ഫോറസ്റ്റ് റേഞ്ച് ഓഫിസിന് മുന്നിൽ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി. വനം ഉദ്യോഗസ്ഥരുടെ തെമ്മാടിത്തരത്തെ സംഘടിതശക്തി ഉപയോഗിച്ച് നേരിടണം. ഉള്ള വനം സംരക്ഷിക്കട്ടെ. പുതിയ വനം ഉണ്ടാക്കാൻ നോക്കണ്ട. കാട്ടുമൃഗങ്ങളെക്കാളും മോശമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. ഞങ്ങളെക്കൊണ്ട് ആവശ്യമില്ലാത്തതൊന്നും ചെയ്യിക്കരുത്. പാവപ്പെട്ട കൃഷിക്കാരന്‍റെ ഭൂമിയിൽ അതിക്രമിച്ചു കയറിയാൽ അവിടെവെച്ച് നേരിടും. എന്താ വരുന്നതെന്ന് നമുക്ക് നോക്കാം. പീച്ചാട്, കുരിശുപാറ, പ്ലാമല മേഖലകളിലെ ഏലകൃഷി വനപാലകര്‍ വെട്ടിനശിപ്പിച്ചു. അവിടുത്തെ കര്‍ഷകര്‍ പാവങ്ങളാണ്. അല്ലെങ്കില്‍ വെട്ടുവേറെ നടന്നേനെ. വന്യമൃഗങ്ങള്‍ക്കൊപ്പം വനപാലകരും നാട്ടിലിറങ്ങിയതാണ് ഇപ്പോഴത്തെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്നും എം.എം. മണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.