ഈരാറ്റുപേട്ട: നഗരസഭയിലെ കാരക്കാട് നിവാസികൾക്കും തലപ്പലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും മീനച്ചിലാറിന്‍റെ മറുകരയിലെത്താൻ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായി. നേരത്തേ രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു ഏക ആശ്രയം. കഴിഞ്ഞ മഹാപ്രളയത്തിൽ ഈ പാലത്തിന്‍റെ ഒരുഭാഗം തകർന്നതോടെ കാരക്കാട് സ്കൂളിലെ വിദ്യാർഥികളും മറ്റും ഈരാറ്റുപേട്ട നഗരത്തിലൂടെ ഏഴ് കി.മീ. സഞ്ചരിച്ചുവേണം സ്കൂളിൽ എത്താൻ. തോണി മറിഞ്ഞും ചങ്ങാടം പൊട്ടിയും അപകടങ്ങൾ പതിവായ സമയത്ത് 40 വർഷം മുമ്പാണ് ഇവിടെ നടപ്പാലം പണിതത്. പാലം തകർന്നതോടെ ജനം ദുരിതത്തിലാണ്. ഇവിടെ ഗതാഗതയോഗ്യമായ പാലം പണിയണമെന്ന് ഒരു പതിറ്റാണ്ട് മുതലുള്ള ജനങ്ങളുടെ ആവശ്യമാണ്. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാനപാതയും ഈ പുഴയുടെ ഇരുവശത്തുകൂടി കടന്നുപോകുന്നുണ്ട്. ഇവിടെ പാലം പണിതാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് പോകുന്നവർക്ക് ആറു കി.മീ. കുറച്ച് സഞ്ചരിച്ചാൽ മതി. അതുകൂടാതെ ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്കിൽനിന്ന് ഇവർ ഒഴിവാകും. ഇവിടെ ഗതാഗതയോഗ്യമായ വലിയ പാലം പണിയണമെന്ന് ആവശ്യപ്പെട്ട് കാരക്കാട് സ്കൂളിലെ വിദ്യാർഥികൾ നിവേദനം നൽകിയിരുന്നു. ഈരാറ്റുപേട്ട നഗരസഭ, തലപ്പലം പഞ്ചായത്ത് എന്നിവ ഇതുസംബന്ധിച്ച പ്രമേയങ്ങൾ പാസാക്കിയിരുന്നു. പാലം തകർന്ന് ആറുമാസം പിന്നിട്ടിട്ടും ഒരു അനുകൂലനടപടിയും പൊതുമരാമത്ത് വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്നാൽ, കഴിഞ്ഞവർഷം ഉണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും നാശം ഉണ്ടായ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പാലങ്ങൾ പുനർനിർമിച്ചപ്പോൾ ഈ പാലത്തെ അവഗണിക്കുകയും ജനപ്രതിനിധികൾ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. പടം ഒലിച്ചുപോയ ഇളപ്പുങ്കൽ-കാരക്കാട് നടപ്പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.