മെഡിക്കൽ കോളജിൽ കോവിഡ് പരിശോധനക്ക് താമസം; പോസ്റ്റ്മോർട്ടം വൈകുന്നു

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടങ്ങളിൽ പെട്ട് ചികിത്സയിൽ കഴിയുന്നവർ മരിച്ചാൽ, കോവിഡ് പരിശോധനക്ക് താമസം നേരിടുന്നതായി പരാതി. ഇതുമൂലം യഥാസമയം പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതെ ബന്ധുക്കൾ ബുദ്ധിമുട്ടുന്നു. അപകടങ്ങളിൽപ്പെട്ട് മരിക്കുന്നവരുടെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തുന്നതിനുമുമ്പ് കോവിഡ് പരിശോധന നടത്തണം. എന്നാൽ, മരിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും കോവിഡ് പരിശോധനഫലം ലഭിക്കാത്തതിനാൽ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും വൈകുകയാണ്. കഴിഞ്ഞദിവസം രാവിലെ ഒമ്പതിന് മരിച്ച യുവതിയുടെ കോവിഡ് പരിശോധനഫലം പിറ്റേ ദിവസം രാവിലെ ഒമ്പതിനാണ് ലഭിച്ചത്. മരണവിവരം അറിഞ്ഞ് ഇൻക്വസ്റ്റ് നടപടിക്ക് വന്ന പൊലീസ് മടങ്ങിപ്പോയി. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായി. ഇപ്പോൾ, അവധി ദിവസങ്ങളിൽ ഉച്ചക്ക് ഒരു മണിക്കുശേഷം കോവിഡ് പരിശോധന നിർത്തിവെച്ചിരിക്കുകയാണ്. ഇതും കാലതാമസത്തിന് കാരണമാകുന്നു. കോവിഡ് മാനദണ്ഡങ്ങൾ മാറ്റുന്നതുവരെ എല്ലാ ദിവസവും 24 മണിക്കൂറും കോവിഡ് പരിശോധനക്ക് സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.