പ്രളയം കവർന്ന പാലത്തിന്റെ പുനരുദ്ധാരണം വൈകുന്നു

കഴിഞ്ഞ ഒക്ടോബറിലെ പ്രളയത്തിലാണ് വെള്ളനാടി -വള്ളക്കടവ് പാലം ഒലിച്ചുപോയത് മുണ്ടക്കയം: വെള്ളനാടി എസ്റ്റേറ്റ് മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായിരുന്ന വള്ളക്കടവ് പാലം തകർന്നിട്ട് ആറുമാസം പിന്നിടുമ്പോഴും ഇതൊന്നും കാണാൻ അധികാരികൾ കണ്ണുതുറക്കുന്നില്ല. കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയത്തിലാണ് വെള്ളനാടി -വള്ളക്കടവ് പാലം ഒലിച്ചുപോയത്. വെള്ളനാടി, കൂരംതൂക്ക്, ഇഞ്ചിയാനി, പുലിക്കുന്ന്, അമരാവതി മേഖലയിലെ ആളുകളുടെ പ്രധാന ആശ്രയമായിരുന്നു ഈ പാലം. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന്​ ശേഷമായിരുന്നു 1990കളിൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എസ്റ്റേറ്റ് മാനേജ്മെന്റിന്റെയും, തൊഴിലാളികളുടെയും സഹകരണത്തോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അന്ന് പാലത്തിന്റെ പണി പൂർത്തിയാക്കിയത്. തൊഴിലാളികൾ ശ്രമദാനമായും,തങ്ങളുടെ വേതനത്തിന്റെ ഒരു ഭാഗം ഇതിനായി നീക്കിവെച്ചുമെല്ലാമാണ്​ പാലം യാഥാർഥ്യമാക്കിയത്. കൈവരികളുടെ അഭാവം ഉണ്ടായിരുന്ന പാലത്തിനായി ഏതാനും വർഷംമുമ്പ് ഗ്രാമപഞ്ചായത്താണ്​ കൈവരികൾ നിർമിച്ചത്​. എന്നാൽ, ഈ പാലത്തിന്റെ തൂണുകൾ മാത്രം അവശേഷിപ്പിച്ച് ബാക്കിയെല്ലാം പ്രളയം കവർന്നു. എസ്റ്റേറ്റ് മേഖലയായതുകൊണ്ടുതന്നെ പൊതുഗതാഗതമില്ലാത്ത ഇവിടെ പാലത്തിലൂടെ എളുപ്പവഴിയായിരുന്നു. മറ്റ് പ്രദേശങ്ങളിൽ താൽക്കാലിക പാലങ്ങൾ നിർമിക്കുകയോ, പുതിയ പാലത്തിനായി ഫണ്ട് വകയിരുത്തുകയോഒക്കെ ചെയ്തപ്പോഴും വെള്ളനാടി വള്ളക്കടവ് പാലത്തിന്റെ കാര്യം മാത്രം അധികാരികൾ മറന്നുവെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. സ്കൂൾ കുട്ടികളടക്കമുള്ളവർക്കും എസ്റ്റേറ്റ് ജീവനക്കാർക്കും ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചുവേണം ജോലിസ്ഥലത്തും, സ്കൂളുകളിലുമൊക്കെ എത്താൻ. തോട്ടം മേഖലയുടെ ആശ്രയമായ വള്ളക്കടവ് പാലം പുനർനിർമിക്കാൻ അധികാരികൾ തയാറാകണമെന്ന് പ്രിയദർശനി പുരുഷ സ്വാശ്രയ സംഘം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ. തോമസ് അധ്യക്ഷത വഹിച്ചു. കെ.ജി. ഷാജി, വി.ജി. സജി, കെ.ജി. ഹരിദാസ്, ടി. പ്രസാദ്, സംഗീത് സാബു, വി.എസ്. സജീവൻ, സി.എ. മാത്യു തുടങ്ങിയവർ സംസാരിച്ചു. KTL WBL Vallakadavu Paalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.