പത്തിരി നോമ്പുതുറയിലെ ഇഷ്ടതാരം

ഈരാറ്റുപേട്ട: റമദാൻ കാലത്തെ നോമ്പ് തുറയിലും പെരുന്നാളിനും മറ്റ് ആഘോഷവേളകൾക്കും വീടുകളിൽ പത്തിരി തന്നെയാണ് പ്രധാന ഭക്ഷണവിഭവം. ഫാസ്റ്റ് ഫുഡ് പുതിയതലമുറയെ കീഴടക്കിയെങ്കിലും പത്തിരി ഇല്ലാതെയുള്ള ഇഫ്താറുകളോ, ആലോഷങ്ങളോ ഇല്ല. വട്ടം ഒപ്പിച്ച് പത്തിരി പരത്തി എടുക്കുന്നത്​ കുറച്ച് അധ്വാനം തന്നെയാണ്. പത്തിരിപ്പലക എന്നറിയപ്പെടുന്ന വട്ടത്തിലുള്ള മരപ്പലകയിൽ വേഗതയിൽ കലാപരമായി പത്തിരി പരത്തുന്നതിന് വീട്ടിലുള്ള മുതിർന്ന സ്ത്രീകൾക്കുള്ള വൈഭവം വേറെ തന്നെയാണ്. അൽപം പ്രയാസം സഹിച്ച് വീട്ടൽ പാകംചെയ്തിരുന്ന പത്തിരി റോഡ് വക്കിൽ വാഹനങ്ങളിൽനിന്ന് വരെ വാങ്ങാൻ ലഭിക്കും. റമദാനായതോടെ ഇതും വിപണിയിൽ ഇടംപിടിച്ചു. യന്ത്ര നിർമിത നൈസ് പത്തിരി സുലഭമായി വാങ്ങാൻ കിട്ടുമെങ്കിലും വീട്ടിൽ പാകംചെയ്യുന്ന നാടൻ പത്തിരിയുടെ രുചി ഇല്ലെന്നാണ് പഴമക്കാർ പറയുന്നത്. ഓർഡർ നൽകിയാൽ ആവശ്യമുള്ള പത്തിരി വീട്ടിൽ എത്തും. മുൻ കാലങ്ങളിൽ പ്രത്യേകമായി നിർമിച്ച് തലമുറകളായി ഉപയോഗിച്ചുവരുന്ന പത്തിരി പലകകൾ ചില വീടുകളിൽ ഇന്നും ഉണ്ട്. മരപ്പലകയുടെ സ്ഥാനത്ത് പിന്നീട് പലതരം പലകകളും, പത്തിരി പ്രസും ഇടംപിടിച്ചു. എന്നാൽ, ഇപ്പോൾ വിപണിയിൽ മാറ്റത്തിന്‍റെ കാലമാണ് എന്ന് വ്യാപാരികൾ തന്നെ പറയുന്നു. കടപ്പ, മാർബിൾ, ഫൈബർ പ്രതലമുള്ള പത്തിരിപ്പലകകൾക്ക് പകരം പഴയ രീതിയിലുള്ള മരപ്പലകകൾ തന്നെ ആവശ്യപ്പെട്ട് വരുന്നവർ ഏറെയാണ്. കൊതിയൂറും വിഭവങ്ങളുമായി റമദാനിലെ പലഹാര വിപണിയും സജീവമായി. ഉന്നക്കായ, ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, കട്​ലറ്റ്, സമൂസ, നെയ്പത്തിരി, മുളകുബജി, ഉഴുന്നുവട, ഉള്ളി വട തുടങ്ങി വിവിധയിനം വിഭവങ്ങളാണ് നോമ്പുതുറക്കായി പലഹാരവിപണിയിലുള്ളത്. ഇവിടെ വഴിയോരങ്ങളിൽ വൈകുന്നേരം നോമ്പുതുറ വിഭവങ്ങളുടെ വിൽപന സജീവമാണ്. വിഭവങ്ങളുടെ വൈവിധ്യമനുസരിച്ച് ഒന്നിന് ഏഴ്​ രൂപ മുതൽ 15 രൂപ വരെയാണ് വില. കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് നോമ്പുതുറ വിഭവങ്ങൾക്ക് കച്ചവടം കൂടുതലാണ്. കഴിഞ്ഞവർഷത്തെ കോവിഡ് പ്രതിസന്ധിയിലേക്കാളും നിലയിൽ കച്ചവടം നടക്കുന്നുണ്ട്. ഇഫ്താർ വിരുന്നുകൾ ഈവർഷം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. പടം ഈരാറ്റുപേട്ടയിലെ റമദാൻ പലഹാരക്കടകളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.