നവീകരണം പാതിവഴിയിൽ നിലച്ച് പൊൻകുന്നം രാജേന്ദ്ര മൈതാനം

സ്ഥിരംവേദി, മേൽക്കൂര, കവാടം തുടങ്ങിയവയാണ് വിഭാവനം ചെയ്തത് പൊൻകുന്നം: സ്വാതന്ത്ര്യസമരത്തിന്‍റെ സ്മരണകൾ പേറുന്ന പൊൻകുന്നം രാജേന്ദ്ര മൈതാനം സ്വാതന്ത്ര്യസമര സ്മാരകമാക്കുന്നതിന്‍റെ ഭാഗമായ നവീകരണം പാതിവഴിയിൽ നിലച്ചു. ദേശീയപാതയുടെയും പഞ്ചായത്ത് റോഡിന്റെയും ഇടക്കുള്ള മൈതാനത്താണ് നിർമാണം നടത്തുന്നത്. ഓപൺ സ്റ്റേജ് മേൽക്കൂരയുടെ നിർമാണംവരെ നടന്നു. പിന്നീട് നിർമാണ പ്രവൃത്തിയിൽ പുരോഗതി ഉണ്ടായിട്ടില്ല. സ്ഥിരംവേദി, മേൽക്കൂര, കവാടം തുടങ്ങിയവയാണ് വിഭാവനം ചെയ്തത്. ബ്രിട്ടീഷ് ഭരണകാലത്ത് പൊൻകുന്നത്തെ വണ്ടിപ്പേട്ടയായിരുന്ന മൈതാനം പിന്നീട് സ്വാതന്ത്ര്യസമരകാലത്ത് അനവധി സമരങ്ങൾക്ക് സാക്ഷ്യംവഹിച്ച് രാജേന്ദ്ര മൈതാനമായി. 1947 ജൂലൈയിൽ തിരുവനന്തപുരത്ത് പേട്ട മൈതാനിയിൽ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ സമരത്തിന് നേർക്കുണ്ടായ വെടിവെപ്പിൽ മരിച്ച രാജേന്ദ്രൻ എന്ന 13കാരന്റെ സ്മരണയിലാണ് വണ്ടിപ്പേട്ടയായിരുന്ന മൈതാനത്തിന് പൊൻകുന്നം രാജേന്ദ്ര മൈതാനമെന്ന പേരിട്ടത്. പൊൻകുന്നത്ത് എ.കെ. പാച്ചു പിള്ളയുടെ നേതൃത്വത്തിൽ പി. ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നാമകരണം നടത്തിയത്. പൊൻകുന്നത്തെ രാഷ്ടീയ പാർട്ടികളുടെയും മറ്റ് പൊതുസമ്മേളനങ്ങളുടെയും വേദികൂടിയാണ് രാജേന്ദ്ര മൈതാനം. മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ. നായനാർ, എ.കെ. ആന്‍റണി, മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി തുടങ്ങി ഒട്ടേറെ പ്രമുഖരുടെ പ്രസംഗങ്ങൾക്ക് രാജേന്ദ്ര മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1911ൽ ബ്രിട്ടനിൽ ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണം നടന്നപ്പോൾ അതിന്റെ സ്മരണക്കായാണ് മൈതാനത്ത് കിണർ നിർമിച്ചത്. ഈ കിണറുൾപ്പെടെ നവീകരിക്കുന്നുണ്ട്. മിനിലോറികളുടെ പാർക്കിങ് സ്ഥലംകൂടിയായ മൈതാനത്തെ കിണറും ഇതിന്‍റെ സ്മാരകശിലയും ലോറി തൊഴിലാളികളാണ് സംരക്ഷിക്കുന്നത്. KTL VZR 1 Rajendra Maithanam ചിത്രവിവരണം നവീകരണം പാതിവഴിയിൽ നിലച്ച പൊൻകുന്നം രാജേന്ദ്ര മൈതാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.