തുരുത്തി ജങ്ഷനിലെ അപകടങ്ങൾ: സുരക്ഷാക്രമീകണം നടപ്പാക്കും -എം.എൽ.എ

ചങ്ങനാശ്ശേരി: എം.സി റോഡിൽ തുരുത്തിഭാഗത്ത് അപകടങ്ങൾക്ക് സുസ്ഥിര പരിഹാരമായി വിവിധ വകുപ്പുകളെ സമന്വയിപ്പിച്ച് സുരക്ഷാക്രമീകരണങ്ങൾ അടിയന്തരമായി നടപ്പാക്കുമെന്ന് ജോബ് മൈക്കിൾ എം.എൽ.എ. വളരെ ചുരുങ്ങിയ സമയത്തിൽ നിരവധി ആളുകൾ മരണപ്പെടാനുള്ള കാരണങ്ങൾ അടിയന്തരമായി കണ്ടെത്താനും റിപ്പോർട്ട് സമർപ്പിക്കാനും എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദേശീയപാത, കേരള റോഡ് സേഫ്റ്റി അതോറിറ്റി, നാറ്റ്പാക്, പൊലീസ് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥർ, റസിഡൻഷ്യൽ അസോസിയേഷൻ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സംയുക്തയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.സി റോഡിൽ ചങ്ങനാശ്ശേരി ഭാഗത്ത് നിലനിൽക്കുന്ന സുരക്ഷാഭീഷണികളെക്കുറിച്ച് ചർച്ച നടന്നു. പ്രദേശത്ത് കഴിഞ്ഞമാസം തന്നെ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം സൂചിപ്പിച്ചു. രാത്രികാലത്ത് റോഡിലും, ജങ്ഷനുകൾക്ക് സമീപവും ശരിയായ വെളിച്ചസൗകര്യം ഒരുക്കേണ്ടതിന്റെയും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കേണ്ടതിന്റെയും ആവശ്യകത ഉയർന്നു. തുരുത്തിഭാഗത്തെ ബ്ലാക്ക്‌ സ്‌പോട്ടായി പ്രഖ്യാപിച്ച് റംബിൾ സ്ട്രിപ്പുകൾ, നിരീക്ഷണ കാമറകൾ, ബ്ലിങ്കർ ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലൈസാമ്മ ആന്റണി, തുരുത്തി റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മനോജ് മാത്യു പാലാത്തറ, കെ.ആർ.എസ്.എ ഡയറക്ടർ അഴകേശൻ, നാറ്റ്പാക് സീനിയർ ടെക്നിക്കൽ ഓഫിസർ സുരേന്ദ്രൻ പിള്ള, നാറ്റ്പാക് സീനിയർ സയന്റിസ്റ്റ് ശാലിനി പി.എസ്, എസ്.ഐമാരായ ജയകൃഷ്ണൻ, സതീഷ്.എസ്, എൻജിനീയർ അനുപ്രിയ.വി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.