കാഞ്ഞിരപ്പള്ളിയിൽ ഇൻഡേൻ പാചകവാതക ഏജൻസി വേണമെന്ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഇൻഡേൻ പാചകവാതക ഏജൻസി തുറക്കുവാൻ അടിയന്തര നടപടി വേണമെന്ന് ഉപഭോക്താക്കൾ. നിയോജകമണ്ഡലം-താലൂക്ക്-ബ്ലോക്ക് ആസ്ഥാനവും വിസ്തൃത പഞ്ചായത്തുമായ കാഞ്ഞിരപ്പള്ളിയിൽ പൊൻകുന്നത്ത് പ്രവർത്തിക്കുന്ന മേരിമാതാ ഇൻഡേൻ ഏജൻസിയിൽനിന്നുമാണ് ഇപ്പോൾ പാചകവാതകമെത്തുന്നത്. ആഴ്ചയിൽ രണ്ടു തവണ വിതരണമുണ്ടെങ്കിലും എല്ലാ മേഖലയിലും ഓടിയെത്താനാവാത്ത സ്ഥിതിയാണ്. ഇതുകാരണം പ്രധാന വീഥികളിൽനിന്ന് അകന്നുതാമസിക്കുന്നവർ കുറ്റി ചുമന്നും ഓട്ടോയിൽകയറ്റി വിവിധ കടകളിൽ കൊണ്ടുപോയി വെച്ചാണ് ഗ്യാസ് എടുക്കുന്നത്. ഇങ്ങനെ കടയിൽ വെയ്ക്കുമ്പോൾ 20 മുതൽ 30 വരെ രൂപ കടക്കാരന് നൽകണം. പിന്നെ ഓട്ടോ കൂലിയും നൽകണം. അങ്ങനെ ഒരു ഗ്യാസ് സിലിണ്ടറിന് 1100 രൂപ നൽകേണ്ട സ്ഥിതിയാണ്. കാഞ്ഞിരപ്പള്ളിയിൽ ഒരു ഏജൻസി അനുവദിച്ച് പ്രവർത്തിച്ചുതുടങ്ങിയാൽ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം അധികൃതർക്ക് നിവേദനം നൽകി. ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ, എം.എ. റിബിൻഷാ, വി.എസ്. സലേഷ് വടക്കേടത്ത്, വി.പി. ഷിഹാബുദ്ദീൻ വടക്കേടത്ത് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.