സർക്കാറിന്‍റെ പുതിയ മദ്യനയം പിൻവലിക്കണം -പി.കെ. കൃഷ്ണദാസ്

കോട്ടയം: സർക്കാറിന്‍റെ പുതിയ മദ്യനയം പിൻവലിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലയാളിയെ മദ്യപാനിയാക്കുകയാണ് പുതിയ മദ്യനയത്തിന്‍റെ ലക്ഷ്യം. ഇത് ഗുരുതര സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കും. കുറ്റകൃത്യങ്ങൾ കൂടും. കേരളം ഒരു ഭ്രാന്താലയമായി മാറും. മദ്യനയത്തിലൂടെ കുടുംബദ്രോഹി എന്ന പട്ടം കൂടി മുഖ്യമന്ത്രിക്ക് കിട്ടുമെന്നും ആശുപത്രിയിലെ ക്യൂ കുറക്കേണ്ട സർക്കാർ മദ്യശാലകൾക്ക് മുന്നിലെ ക്യൂ കുറക്കാനാണ് നോക്കുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. കെ-റെയില്‍ സമരത്തെ സംഘര്‍ഷത്തിലേക്ക് തള്ളിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ പിഴുതുമാറ്റിയ അടയാളക്കല്ലുകള്‍ സി.പി.എം നേതാക്കളെത്തി പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു. കൂടാതെ, പൊലീസിനെ ഉപയോഗിച്ച് ജനകീയസമരം നേരിടാന്‍ സാധിക്കാത്തതുകൊണ്ടാണ് പാര്‍ട്ടിനേതാക്കളെ ഉപയോഗിച്ച് എതിര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇന്ധനവിലയുടെ നികുതി കുറക്കാത്ത ഏക സംസ്ഥാനം കേരളമാണ്. എൽ.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, മധ്യമേഖല പ്രസിഡന്‍റ് എന്‍.ഹരി, ജില്ല പ്രസിഡന്‍റ് ലിജിന്‍ ലാല്‍, ജില്ല ജനറല്‍ സെക്രട്ടറി എസ്. രതീഷ് തുടങ്ങിയവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.