മദ്യത്തിൽ വിഷം നൽകി കൊല: പിടിയിലാകും മുമ്പ് പ്രതി കൈഞരമ്പ് മുറിച്ചെന്ന് പൊലീസ്

കട്ടപ്പന: സഹോദരിയോട് മോശമായി പെരുമാറിയ 18കാരനെ മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലാകും മുമ്പ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന് പൊലീസ്. നെറ്റിത്തൊഴു മണിയൻപെട്ടി സത്യവിലാസം രാജ്കുമാറിനെ (17) കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് മണിയൻപെട്ടി കോളനിയിൽ പ്രവീണാണ് (23) ആത്മഹത്യക്ക് ശ്രമിച്ചത്. സഹോദരിയോട് ഒരുമാസം മുമ്പ് രാജ്കുമാർ മോശമായി പെരുമാറിയതിന്‍റെ വൈരാഗ്യമാണ് പ്രവീണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഉറ്റസുഹൃത്തുകൂടിയായ രാജ്കുമാറിനെ അപായപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അയാളെയുംകൂട്ടി കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള വനത്തിൽ ഒന്നര കിലോമീറ്ററോളം ഉള്ളിൽ കടന്ന് മൂന്നാം ഊത്ത് എന്ന ഭാഗത്ത് എത്തി മദ്യപിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചത് അറിഞ്ഞതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൈ തുണി ഉപയോഗിച്ച് കെട്ടിവെച്ചാണ് പിതാവിനൊപ്പം ഇയാൾ പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇയാളെയും കൊണ്ട് വനമേഖലയിൽ തിരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പ്രതിയെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.