പേപ്പട്ടിയുടെ ആക്രമണം: വളർത്തുമൃഗങ്ങളെ നിരീക്ഷിക്കണം

പൊൻകുന്നം: പനമറ്റം മേഖലയിൽ കഴിഞ്ഞ ദിവസം പേപ്പട്ടിയുടെ ആക്രമണമുണ്ടായതിനാൽ വളർത്തുമൃഗങ്ങളെ നിരീക്ഷിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കടിയേറ്റതായി സംശയിക്കുന്ന മൃഗങ്ങളെ പത്തുദിവസം കൂട്ടിലടച്ച് നിരീക്ഷിക്കണം. പേവിഷ ബാധയുണ്ടെങ്കിൽ ഇതിനകം ചാകും. എല്ലാ വളർത്തുമൃഗങ്ങൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകണം. ഇളങ്ങുളം മൃഗാശുപത്രിയിൽ ഇതിന് സൗകര്യമുണ്ട്. നിരവധി തെരുവുനായ്ക്കൾക്ക് കടിയേറ്റിട്ടുണ്ടെന്ന് സംശയിക്കുന്നതിനാൽ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. 15 പേർക്ക് കടിയേറ്റിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ എന്താണ് തുടർ നടപടിയെന്ന കാര്യത്തിൽ പഞ്ചായത്ത് ആശയക്കുഴപ്പത്തിലാണ്. നിലവിലുള്ള നിയമമനുസരിച്ച് നായ്ക്കളെ പിടികൂടി കൊല്ലുന്നതിന് തടസ്സമുണ്ട്. വിവിധ സർക്കാർ വകുപ്പുകളോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും വ്യക്തതയുണ്ടായില്ല. നിലവിൽ എ.ബി.സി. പദ്ധതി പ്രകാരം നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നതിന് മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ. വന്ധ്യംകരണം നടത്തുന്ന നായകളെ അതത് സ്ഥലത്തുതന്നെ തിരികെ വിടുക എന്നതാണ് രീതി. എന്നാൽ പേവിഷ ബാധയുള്ള നായകളെ എന്തുചെയ്യണമെന്ന് വ്യക്തതയില്ല. നായ്ക്കളുടെയോ മറ്റ് മൃഗങ്ങളുടെയോ കടിയേറ്റാൽ പേവിഷ പ്രതിരോധ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറൽ, താലൂക്ക് ആശുപത്രികളിലും സൗകര്യം ലഭിക്കും. ഏതിനം മൃഗങ്ങളുടെയും കടിയോ മാന്തലോ ഏറ്റാൽ പേവിഷ പ്രതിരോധ ചികിത്സ തേടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.