പൂവക്കാട്ടുചിറയിൽ വെളിച്ചമില്ല; നഗരസഭയില്‍ പ്രതിഷേധം

ചങ്ങനാശ്ശേരി: പൂവക്കാട്ടുചിറ പ്രദേശത്തെ അന്ധകാരത്തില്‍നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൂവക്കാട്ടുചിറ കുളം സംരക്ഷണ ജനകീയ സമിതി പ്രതിഷേധവുമായി നഗരസഭയിലെത്തി. സെക്രട്ടറിയുടെ പി.എയുടെ ഓഫിസ് ഉപരോധിച്ചു. പൂവക്കാട്ടുചിറ കുളത്തിനു ചുറ്റുമുള്ള അലങ്കാര വിളക്കുകള്‍ ഉടന്‍ തെളിക്കുമെന്ന് നഗരസഭ അധികൃതർ രേഖാമൂലം ഉറപ്പുനല്‍കി. നഗരത്തിലെ പ്രധാന ഉല്ലാസ കേന്ദ്രം കൂടിയായ പ്രദേശത്തെ വഴിവിളക്കുകള്‍ കത്താതായിട്ട് ദിവസങ്ങളായി. നൂറുകണക്കിനാളുകൾ വ്യായമത്തിനും മറ്റും ചിറക്കുചുറ്റുമുള്ള റൗണ്ട് റോഡ് ഉപയോഗിക്കുന്നുണ്ട്​. വിളക്കുകള്‍ തെളിയാതായതോടെ ഇവിടം സാമൂഹികവിരുദ്ധരുടെ താവളമായി. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വഴിവിളക്കുകള്‍ മാറ്റിസ്ഥാപിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ രാജേഷ് അധികൃതര്‍ക്ക് നിരവധി തവണ കത്ത്​ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി നഗരസഭ ഓഫിസില്‍ എത്തിയത്. വിവരമറിഞ്ഞ് ചെയര്‍പേഴ്‌സനും സെക്രട്ടറിയുമടക്കം സ്ഥലത്തുനിന്ന് മാറി. ഇതോടെ പ്രതിഷേധം സെക്രട്ടറിയുടെ പി.എയുടെ കാബിന് മുന്നിലേക്കായി. വൈദ്യുതി വിളക്കുകള്‍ ഉടന്‍ കത്തിക്കാമെന്ന് അധികൃതര്‍ ഉറപ്പുപറഞ്ഞു. അത് രേഖാമൂലം വേണമെന്നായി പ്രതിഷേധക്കാര്‍. പിന്നീട് വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫ് ഇടപെട്ട് രേഖാമൂലം ഉറപ്പുനല്‍കുകയായിരുന്നു. ചങ്ങനാശ്ശേരി പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. പാര്‍ക്ക്- പൂവക്കാട്ടുചിറകുളം സംരക്ഷണ ജനകീയ സമിതി ഭാരവാഹികളായ കെ.ടി. തോമസ്, കൃഷ്ണന്‍ നമ്പൂതിരി, പ്രഫ. രാജന്‍ കെ. അമ്പൂരി, ഗോവിന്ദന്‍ നമ്പൂതിരി, ജോമോ കാട്ടടി, രഞ്ജിത്ത്, ജി. സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. KTL CHR 6 Muncipality പൂവക്കാട്ടുച്ചിറകുളം സംരക്ഷണ ജനകീയ സമിതി പ്രദേശത്ത് വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരി നഗരസഭയില്‍ പ്രതിഷേധവുമായെത്തി പി.എയുടെ ഓഫിസ് ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.