കാറിന്‍റെ മുന്നിലും പിന്നിലുമിടിച്ച് ലോറികള്‍; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോട്ടയം: നവീകരിച്ച മണര്‍കാട് ബൈപാസ് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. അപകടങ്ങളുടെ പരമ്പരക്ക് വേദിയാകുന്ന ചെറുവാണ്ടൂര്‍ വായനശാല ജങ്ഷനില്‍ ചൊവ്വാഴ്ച കാറും, രണ്ട് ടോറസ് ലോറികളും തമ്മില്‍ കൂട്ടിയിടിച്ചു. മുന്നില്‍നിന്നും പിന്നില്‍നിന്നും ലോറികളുടെ ഇടിയേറ്റ കാറില്‍നിന്നും യാത്രക്കാരികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. രാവിലെ 8.45 മണിയോടെ ചെറുവാണ്ടൂര്‍ കവലയില്‍നിന്ന് പാറോലിക്കല്‍ റോഡിലേക്ക് തിരിയാനുള്ള ശ്രമത്തിനിടെയാണ് ലോറികള്‍ കാറില്‍ ഇടിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയോട് അനുബന്ധിച്ചുള്ള കോളജിലെ ബി.ഫാം വിദ്യാര്‍ഥിനിയായ പാലാ സ്വദേശി മേഘയാണ് കാര്‍ ഓടിച്ചിരുന്നത്. മേഘയോടൊപ്പം സഹപാഠിയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. മേഘയുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് ലോറിക്കാര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ മൂന്നരവര്‍ഷത്തിനുള്ളില്‍ ഏറ്റുമാനൂര്‍ നഗരസഭ അതിര്‍ത്തിയില്‍ പൂവത്തുംമൂടിനും പാറകണ്ടത്തിനും ഇടയില്‍ എട്ട് ജീവനുകളാണ് പൊലിഞ്ഞത്. ഇവരില്‍ മൂന്നുപേര്‍ മരിച്ചത് ചൊവ്വാഴ്ച അപകടം നടന്ന ചെറുവാണ്ടൂര്‍ കവലയിലും സമീപത്തുമായി. 2019 ഒക്ടോബര്‍ 20നാണ് പെട്ടി ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവറായ തിരുവഞ്ചൂര്‍ സ്വദേശി കെ.എസ്. അനന്തു (18) മരിച്ചത്. ഇവിടെനിന്നും ഏതാനും മീറ്ററുകള്‍ മാത്രം മാറിയാണ് ഒരുവര്‍ഷം മുമ്പ് ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ ജോയിയുടെ ഭാര്യ സാലിയുടെ (46)ജീവനെടുത്ത അപകടവും നടന്നത്. ഏതാനും മാസം മുമ്പ് മംഗളം എൻജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ആദിലിന്‍റെ മരണത്തിനിടയാക്കിയ ബൈക്ക് അപകടവും ഇവിടെ തന്നെയായിരുന്നു. പടം: KTL Car acdnt ചെറുവാണ്ടൂരില്‍ ടോറസ് ലോറികള്‍ ഇടിച്ചുതകര്‍ന്ന കാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.