വിജിലൻസ് ഉദ്യോഗസ്ഥനെന്ന പേരിൽ കൈക്കൂലി ആവശ്യപ്പെട്ടു വില്ലേജ് ഓഫിസർമാരെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

കോട്ടയം: ജില്ലയിലെ വിവിധ വില്ലേജ് ഓഫിസർമാരെ ഫോണിൽ വിളിച്ച് വിജിലൻസ് ഉദ്യോഗസ്ഥനെന്ന പേരിൽ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശി പിടിയിൽ. വില്ലേജ് ഓഫിസർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറി‍ൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് എരുമേലി താഴത്തതിൽ ഷിനോസ് ഷാനവാസ്​ പിടിയിലായത്​. ഒരുമാസത്തിലേറെയായി ഇയാൾ വില്ലേജ് ഓഫിസർമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് ചങ്ങനാശ്ശേരി വില്ലേജ് ഓഫിസർ വിജിലൻസിനെ സമീപിക്കുകയായിരുന്നു. മീനച്ചിൽ വില്ലേജ് ഓഫിസർ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർക്കും കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസർ കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം വ്യാഴാഴ്ച രാത്രി നടത്തിയ അന്വേഷണത്തിലാണ് പ്രതി എരുമേലി സ്വദേശിയാണെന്ന് കണ്ടെത്തിയത്. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ വില്ലേജ് ഓഫിസർമാരെ ഒരുമാസമായി ഇയാൾ ഭീഷണിപ്പെടുത്തി വരുകയായിരുന്നു. ഈ വില്ലേജ് ഓഫിസർമാർക്കെതിരെ കൈക്കൂലി കേസ് നിലവിലുണ്ടെന്നും ഈ കേസിൽ നടപടിയെടുക്കാതിരിക്കണമെങ്കിൽ 10,000 മുതൽ 50,000 രൂപ വരെ കൈക്കൂലിയായി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇയാളെ പാലാ പൊലീസിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.