കോട്ടയം: മീഡിയവൺ എന്തുതരത്തിലുള്ള ഭീഷണിയാണ് ദേശസുരക്ഷക്ക് ഉണ്ടാക്കുന്നതെന്ന് വ്യക്തമാക്കാതെ മുദ്രവെച്ച കവറിൽ കാരണങ്ങളുണ്ടെന്ന് പറഞ്ഞ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വിധി പ്രസ്താവിക്കുന്നത് ഇന്ത്യൻ ഭരണഘടനയും അത് ഉറപ്പുനൽകുന്ന അവകാശങ്ങളെയും ഇല്ലാതാക്കുന്നതാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രസിഡന്‍റ് എം.ബി. അമീൻഷാ. വരുംകാലങ്ങളിൽ ആർക്കുനേരെയും ഉപയോഗിക്കാവുന്ന മാർഗമായി ഇതിനെ ഉപയോഗപ്പെടുത്തുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. മീഡിയവൺ ചെയ്ത ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്താണെന്ന് വ്യക്തമാക്കാത്തിടത്തോളംകാലം രാജ്യത്തെ ജനാധിപത്യ മതേതര മൂല്യമുള്ള ജനങ്ങൾ മീഡിയവണിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. എന്തുവിലകൊടുത്തും കെ-റെയിലിനെതിരെ പോരാട്ടം ശക്തമാക്കും -തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം: സാമ്പത്തിക തട്ടിപ്പ് ലക്ഷ്യംവെച്ച് പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കി സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന കെ-റെയിൽ പദ്ധതിയെ എന്തു വിലകൊടുത്തും യു.ഡി.എഫ് നേരിടുമെന്ന് കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. യു.ഡി.എഫ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ല കൺവീനർ ജോസി സെബാസ്റ്റ്യൻ, നേതാക്കളായ പി.എ. സലിം, ഫിലിപ് ജോസഫ്, പി.എം. സലിം, പി.എസ്. ജയിംസ്, ടി.സി. അരുൺ, സാജു എം. ഫിലിപ്, കെ.വി. ഭാസി, ടി.ആർ. മദൻലാൽ, കെ.ടി. ജോസഫ്, വി.ജെ. ലാലി, പ്രിൻസ് ലൂക്കോസ്, ഗ്രേസമ്മ മാത്യു, ജയ്സൻ ജോസഫ്, അക്കരപ്പാടം ശശി, പോൾസൻ ജോസഫ്, കെ.ജി. ഹരിദാസ്, മാഞ്ഞൂർ മോഹൻകുമാർ, പി.പി. സിബിച്ചൻ, സുനു ജോർജ്, ജി. ഗോപകുമാർ, മോഹൻ കെ. നായർ, ടി.സി. റോയി, ടി.ഡി. പ്രദീപ് കുമാർ, ജോയി ചെട്ടിശേരിൽ, പി.വി. പ്രസാദ്, പി.പി. ഇസ്മയിൽ, ജയിംസ് കാലാവടക്കൻ, അസീസ് കുമാരനല്ലൂർ, ഫറൂഖ് പാലയംപറമ്പിൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ കെ-റെയിൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ പ്രതിഷേധ ജനസദസ്സുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.