കൈക്കൂലിക്കേസ്: ജോസ്‌മോനെ വിജിലന്‍സ് ചോദ്യംചെയ്തു

കോട്ടയം: കൈക്കൂലിക്കേസിൽ രണ്ടാംപ്രതിയായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എൻജിനീയര്‍ ജോസ്‌മോനെ വിജിലന്‍സ് ചോദ്യംചെയ്തു. വിജിലൻസിന്‍റെ നിർദേശപ്രകാരം ജോസ്‌മോൻ ചൊവ്വാഴ്ച വിജിലൻസ് ഓഫിസിൽ ഹാജരാകുകയായിരുന്നു. ചോദ്യംചെയ്യലില്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ടയർ റീട്രേഡിങ് സ്ഥാപനത്തിന് ലൈസൻസ് തേടി പാലാ ഉള്ളനാട് സ്വദേശി ജോബിൻ സെബാസ്റ്റ്യനിൽനിന്ന് ജോസ്‌മോൻ ഒരുലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ഇതേ ആവശ്യത്തിന് 25,000 രൂപ കൈക്കൂലി വാങ്ങിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോട്ടയം ജില്ല എൻവയൺമെന്‍റൽ എൻജിനീയർ എ.എൻ. ഹാരിസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് പരാതിക്കാരൻ ജോസ്മോൻ പണം വാങ്ങിയ കാര്യം വെളിപ്പെടുത്തിയത്. വിജിലന്‍സ് കൊല്ലം എഴുകോണിലെ ജോസ്‌മോന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിൽ അനധികൃത സ്വത്ത് കണ്ടെത്തി. അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ ജോസ്മോൻ മുന്‍കൂര്‍ ജാമ്യം നേടി. ഇതിനിടെ കോഴിക്കോട് ഓഫിസിൽ ഇദ്ദേഹത്തെ നിയമിച്ചത് വിവാദമായിരുന്നു. കേസെടുക്കുമ്പോള്‍ തിരുവനന്തപുരത്ത് ഹെഡ്ഓഫിസില്‍ സീനിയര്‍ എന്‍ജിനീയറായിരുന്നു ജോസ്‌മോന്‍. തിങ്കളാഴ്ച കോട്ടയം വിജിലന്‍സ് ഡിവൈ.എസ്.പി വിദ്യാധരന്‍ മുമ്പാകെ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ രാത്രിയാണ് വിട്ടയച്ചത്. വീണ്ടും ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.