വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ആലിന്‍ചുവട്-ശ്രീനാരായണപുരം-ഓര്‍ശ്ലേം പള്ളി റോഡ് പുനര്‍നിര്‍മിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. പ്രദേശത്തെ 500ലധികം കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന റോഡ് മൂന്ന് പതിറ്റാണ്ടായി തകര്‍ന്ന നിലയിലാണ്. റോഡിന്‍റെ പല ഭാഗങ്ങളിലും വലിയ കുഴികളാണ്. പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് നിവേദനങ്ങളും പരാതികള്‍ നൽകിയിട്ടും ഫലമില്ലെന്ന് നാട്ടുകാർ പറയുന്നു. സമരപരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. മുഖ്യമന്ത്രി തുടങ്ങി എല്ലാ വകുപ്പ് മേധാവികള്‍ക്കും പ്രദേശവാസികളുടെ ദുരിത യാത്രയുടെ വിഷമങ്ങള്‍ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. സ്‌കൂള്‍ തുറന്നതോടെ വിദ്യാർഥികളുടെ യാത്രയും പ്രശ്‌നമായി. വാഹനങ്ങള്‍ കടന്നുവരാത്തത് നാട്ടുകാരുടെ ദുരിതം വർധിപ്പിച്ചു. വേമ്പനാട്ട് കായലിന്റെ തീരങ്ങള്‍ തുടങ്ങി ഒട്ടേറെ മേഖലകളാണ് ഈ റോഡിനെ ആശ്രയിച്ച് ജീവിതം നയിക്കുന്നത്. ആലിന്‍ചുവട് മുതല്‍ ഓര്‍ശ്ലേം പള്ളിവരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികള്‍ ആകാന്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള മുഴുവന്‍ കുടുംബങ്ങളും അണിചേര്‍ന്നു. ശ്രീനാരായണപുരം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, ഓര്‍ശ്ലേം പള്ളി വികാരി ഫാ. മാത്യു ഇഞ്ചക്കാട്ട് മണ്ണില്‍ എന്നിവര്‍ ചങ്ങലയിലെ ആദ്യകണ്ണികളായി. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജയിംസ് കടവന്‍, കണ്‍വീനര്‍ ശശി വടക്കേക്കുറ്റ്, സെക്രട്ടറി ബൈജു പുളിക്കശ്ശേരി, റോസ്‌ലി കരിക്കിനേഴത്ത്, റെജോ കടവന്‍, ഹരിക്കുട്ടന്‍ ഗൗരിസദനം, ശങ്കരന്‍ ശങ്കരാലയം, കെ. ഗിരീശന്‍, അരുണ്‍ കടവന്‍, ബിനു പുത്തന്‍തറ, രമേശ് അഭിറാം, ബിജു മടിയത്തറ, കാസ്‌ട്രോ ചേരിയില്‍, തോമസ് നാഗരേഴത്ത്, പുഷ്പദാസ്, വാവച്ചന്‍ ചാലുങ്കല്‍, പൈലി ഇലഞ്ഞിക്കല്‍, അപ്പച്ചന്‍ അമലത്ത്, അപ്പച്ചന്‍ ഇലഞ്ഞിക്കല്‍, അവറാച്ചന്‍ കരിയില്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.