ആകാശപ്പാതയിൽ വിജിലൻസ് സംഘം പരിശോധന നടത്തി

p4 lead 2015 മേയ് അഞ്ചിനാണ് പദ്ധതി പ്രഖ്യാപിച്ചത് കോട്ടയം: വിജിലൻസ് സംഘം നഗരമധ്യത്തിലെ ആകാശപ്പാതയിൽ പരിശോധന നടത്തി. നിലവിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആകാശപ്പാത നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ 2020 ലാണ് സംസ്ഥാന സർക്കാറിന്‍റെ നിർദേശപ്രകാരം വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധന നടത്തി ആകാശപ്പാതയുടെ അളവെടുത്തത്. ആകാശപ്പാതക്ക് ആവശ്യമായ സ്ഥലം എടുക്കാതെ നിർമാണം തുടങ്ങിയതിനെ കുറിച്ച് നേരത്തെതന്നെ പരാതികളുണ്ടായിരുന്നു. മുകളിലേക്കുള്ള യന്ത്രപ്പടികളും ലിഫ്റ്റും നിർമിക്കുന്നിന് കൂടുതൽ സ്ഥലം ആവശ്യമാണ്. രൂപരേഖ പ്രകാരം മുനിസിപ്പാലിറ്റി ഓഫിസിനുമുന്നിലും ബേക്കർ ജങ്ഷനിലേക്കുള്ള റോഡിലും ശാസ്ത്രി റോഡരികിലും ടെമ്പിൾറോഡിലുമാണ് നാലു ലിഫ്റ്റുകൾ വിഭാവനം ചെയ്തിട്ടുള്ളത്. മുനിസിപ്പാലിറ്റിയുടെ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ സ്ഥലം കിട്ടിയിട്ടില്ല. ശാസ്ത്രി റോഡരികിലെ സ്ഥലം സി.എസ്.ഐ സഭയുടെ കീഴിലാണ്. നേരത്തെ സഭയുടെ സ്ഥലത്താണ് ആകാശപ്പാതയുടെ ഒരു തൂൺ തീരുമാനിച്ചിരുന്നെതെങ്കിലും സഭയുടെ സമ്മതം ലഭിക്കാത്തതിനാൽ തൂൺ റോഡരികിലേക്കിറങ്ങിയാണ് സ്ഥാപിച്ചത്. ഇവിടെ ലിഫ്റ്റ് സ്ഥാപിക്കണമെങ്കിൽ സഭ സ്ഥലം നൽകിയേ മതിയാവൂ. സഭ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഇതുവരെ വ്യക്തമായ ഉറപ്പു ലഭിച്ചിട്ടില്ല. 2015 മേയ് അഞ്ചിനാണ് യു.ഡി.എഫ് സർക്കാർ ആകാശപ്പാതയെന്ന അഞ്ചേമുക്കാൽ കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. മുനിസിപ്പൽ ഓഫിസിനു മുന്നിൽ അഞ്ചുറോഡുകൾ കൂടിച്ചേരുന്ന ഏറ്റവും തിരക്കേറിയ ജങ്ഷനിലാണ് ആകാശപ്പാത. കിറ്റ്കോക്ക് നിർമാണച്ചുമതല നൽകി. അടുത്ത വർഷം ഫെബ്രുവരിയിൽ നിർമാണം തുടങ്ങി. അഞ്ചുമാസംകൊണ്ട് പണി തീർക്കാമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഭരണം മാറിയതോടെ നിർമാണം നിലച്ചു. 2019 ജൂണിൽ ഗാന്ധി സ്മൃതി മണ്ഡപം കൂടി ഉൾപ്പെടുത്തി രൂപരേഖ പരിഷ്കരിച്ചതോടെ പാതക്ക് വീണ്ടും ജീവൻ വെച്ചു. എന്നാൽ, തൂണുകൾ സ്ഥാപിച്ചതല്ലാതെ പിന്നീടൊന്നും നടന്നില്ല. ആകാശപ്പാത പൊളിച്ചുമാറ്റുന്നതു വരെ സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റിയുടെ ആലോചനയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.