സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു വര്‍ഷത്തിനുള്ളിൽ മാതൃശിശു സൗഹൃദമാക്കും -മന്ത്രി വീണ ജോര്‍ജ്

പത്തനംതിട്ട: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും മാതൃശിശു സൗഹൃദമാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ആശുപത്രികളെയും മാതൃശിശു സൗഹൃദമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പ്രത്യേക ഇടപെടലുണ്ടാകും. സംസ്ഥാനത്ത് പുതിയ ആശുപത്രി നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബിയില്‍നിന്ന് 564 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ 2000ത്തിനുശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കാനാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. പോളിയോ രോഗം കാരണം കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം തടയേണ്ടത് അനിവാര്യമാണ്. അതിനാല്‍ അഞ്ചു വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണം -മന്ത്രി പറഞ്ഞു. ആദ്യ പോളിയോ തുള്ളിമരുന്ന് മന്ത്രി, പത്തനംതിട്ട ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ മകന്‍ മല്‍ഹാറിന്​ നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. PTG 21 VACCINE പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ പത്തനംതിട്ട ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ മകന്‍ മല്‍ഹാറിന് തുള്ളിമരുന്ന് നല്കി മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.